ഫിഫ 2026 ലോകകപ്പിലെ ഹോട്ട് ഫേവറേറ്റുകളായ അർജന്റീനയാണ് ഗ്രൂപ്പ് ജെയിലെ മെയിൻ. ഇറ്റലിക്കും ബ്രസീലിനും പിന്നാലെ കപ്പ് നിലനിർത്തുന്ന രാജ്യമാകുകയാണ് ലക്ഷ്യം. 21-ാം നൂറ്റാണ്ടിൽ ആദ്യമായി ലോകകപ്പിനെത്തുന്ന ഓസ്ട്രിയ, ലോകവേദിയിലെ കന്നിക്കാരായ ജോർദാൻ, രണ്ട് തവണ ആഫ്രിക്കൻ ചാമ്പ്യന്മാരായ അൾജീരിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവർ.
അർജന്റീന
മഹാമാന്ത്രികൻ 105×65 മീറ്റർ ദീർഘചതുരത്തിൽ സൃഷ്ടിക്കുന്ന വിസ്മയം കൺനിറയെ കാണാനുള്ള അവസാന അവസരം. എല്ലാം നേടിയവന്റെ വീരോചിത വിടവാങ്ങൽ. അർജന്റീന എന്നെഴുതുമ്പോൾ എഴുതാതെ എഴുതുന്നത് മെസി എന്നുകൂടിയാണ്. മെസിയുടെ അവസാന രാജ്യാന്തര വേദി എന്ന ഇമോഷണൽ കണക്ഷൻ കൂടി ഈ ലോകകപ്പിനുണ്ട്.
മെസിയാണ് നയിക്കുകയെങ്കിലും അയാളില്ലാതെയും ആൽബിസെലസ്റ്റെ ജയിച്ചുകയറുമെന്ന് അയാളുടെ പേരിൽ തുടങ്ങുന്ന പേരുകാരനായ പരിശീലകൻ കോപ്പയിൽ തെളിയിച്ചിട്ടുണ്ട്. മിന്നും ഫോമിലുള്ള ജൂലിയൻ അൽവരെസ്, ചെൽസിയുടെ മിഡ്ഫീൽഡ് ജനറൽ എൻസോ ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ റൊമേരോ, ലിസാൻഡ്ര മാർട്ടിനസ്, അലക്സിസ് മാക് അലിസ്റ്റർ, ഡി പോൾ തുടങ്ങി പ്രമുഖരെല്ലാം ഇത്തവണയും ബൂട്ടു കെട്ടുന്നുണ്ട്.
ലിയണൽ സ്കലോണിയുടെ ടീമിൽ ഡി ബാലയില്ല. മറ്റൊരാളെയാകും അങ്ങ് വടക്കേ അമേരിക്കയിൽ നമ്മൾ തീർച്ചയായും മിസ് ചെയ്യുക, ആൽബിസെലസ്റ്റെയുടെ സഹൃദയത്തിന്റെ വലത്തേ വിംഗിലൂടെ പറന്നുനടന്ന മാലാഖയെ; സാക്ഷാൽ എയ്ഞ്ചൽ ഡി മരിയയെ.
അൾജീരിയ
യോഗ്യതാ റൗണ്ടിലെ പത്തിൽ എട്ട് മത്സരങ്ങളും ജയിച്ചാണ് അൾജീരിയ എത്തുന്നത്. അഞ്ച് തവണ ലോകകപ്പിന് യോഗ്യത നേടി. 2014ൽ പ്രീക്വാർട്ടറിൽ എത്തിയതാണ് മികച്ച നേട്ടം. മരുഭൂമിയിലെ കുറുക്കന്മാരെന്ന വിളിപ്പേരുള്ള ആഫ്രിക്കൻ ടീമിന്റെ രീതി യൂറോപ്യൻ ശൈലിയിൽ ആക്രമിച്ചു കയറുകയാണ്. വ്ലാദിമിർ പെറ്റ്കോവിച്ചാണ് പരിശീലകൻ. ക്യാപ്റ്റൻ റിയാദ് മഹ്റെസ്, മുഹമ്മദ് അമോറ, റയാൻ ഐത് നൂറി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ഓസ്ട്രിയ
റെഡ് ബുൾ ഫുട്ബോളിന്റെ ആശാന്മാരായ ഓസ്ട്രിയ എട്ട് തവണ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. 1954ൽ മൂന്നാം സ്ഥാനത്തെത്തിയതാണ് മികച്ച നേട്ടം. 28 വർഷത്തിനു ശേഷമാണ് ലോകകപ്പിൽ മടങ്ങിയെത്തുന്നത്. യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ എട്ടിൽ ആറ് കളിയും ജയിച്ചു. 18 ഗോളടിച്ചപ്പോൾ വഴങ്ങിയത് നാലെണ്ണം മാത്രം. റാൾഫ് റാഗ്നിക്കാണ് പരിശീലകൻ. ക്യാപ്റ്റൻ ഡേവിഡ് അലാബ, മാർകോ അർണോടോവിച്ച്, മാർസൽ സബിറ്റ്സർ, കൊൺറാഡ് ലയ്മർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ജോർദാൻ
2018ൽ ഇന്റർനാഷണൽ ഫ്രെണ്ട്ലിയിൽ ഇന്ത്യ 1-1ന് സമനിലയിൽ പിടിച്ച ടീമാണ് ജോർദാൻ. എട്ട് വർഷത്തിനിപ്പുറം ജോർദാൻ ലോകകപ്പിന് ടിക്കറ്റെടുത്തു. 2023 ഏഷ്യൻ കപ്പ് റണ്ണേഴ്സ് അപ്പാണ്. ഫിഫ റാങ്കിംഗിൽ 63ാം സ്ഥാനക്കാരായ ടീം ഏഷ്യൻ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിൽ ഒമാനെതിരായ 3-0 ജയത്തോടെ ദക്ഷിണ കൊറിയയ്ക്ക് പിന്നിൽ രണ്ടാമതായാണ് കടന്നത്. ഫ്രാൻസിലെ റെൻസിനായി കളിക്കുന്ന മൂസ അൽ തമാരി, ക്രൊയേഷ്യൻ ലീഗിൽ കളിക്കുന്ന ഇബ്രാഹിം സാബ്ര എന്നിവരാണ് അൽ നാഷാമയുടെ ആക്രമണം നയിക്കുക. ഗ്രൂപ്പ് ഘട്ടത്തിൽനിന്നും മുന്നേറുകയാണ് ലക്ഷ്യം. ജമാൽ സെലാമിയാണ് പരിശീലകൻ.
ടിജോ മാത്യു
