കുളത്തൂപ്പുഴ: കുളത്തുപ്പുഴ കട്ടിളപ്പാറ റോഡുവശത്ത് വനം വകുപ്പിന്റെ മുളംതൈ നടീലിനെതിരെ നാട്ടുകാർ. കാട്ടാന ശല്യം രൂക്ഷമായ പാതയോരത്തു മുളകൾ വളർന്നാൽ ശല്യം വർധിക്കുമെന്നാണു പരാതി. കാട്ടിനുള്ളിൽ നട്ടുപിടിപ്പിക്കേണ്ടുന്ന തൈകൾ പാതയോരത്ത് നടുന്നതിനു പിന്നിൽ കടത്തുകൂലിയിൽ വെട്ടിപ്പിനുവേണ്ടിയെന്നും നാട്ടുകാർ ആരോപിച്ചു.
മാസങ്ങൾക്കു മുൻപ് പാതയോരത്തായി വനംവകുപ്പ് കാട്ടാനകൾക്കു കുടിവെള്ളം ലഭ്യമാക്കാനായി നടത്തിയ കുളം കുഴിക്കൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതു പിന്നീടു നിർത്തിവച്ചു. വനത്തിന്റെ നടുവിൽ ശെന്തുരുണി വന്യജീവി സങ്കേതം ഉൾപ്പെട്ട വനാന്തർഭാഗത്തായാണു കട്ടിളപ്പാറ. മരാമത്ത് പാതയും കെഎസ്ആർടിസി ബസ് സർവീസും ഇവിടേക്ക് ഉണ്ട്.
മുളന്തൈ നടീലിന് എതിരേ ഗ്രാമപഞ്ചായത്ത് അംഗം റജി ഉമ്മന്റെ നേതൃത്വത്തിലുള്ള നാട്ടുകാർ വനംവകുപ്പ് അധികൃതർക്കു പരാതി നൽകിയിരുന്നു. തൈയിനടീൽ വനത്തിനുള്ളിലേക്കു മാറ്റുമെന്നായിരുന്നു ഉറപ്പെങ്കിലും ദ്രുതഗതിയിൽ പാതയോരത്ത് ഇവ നട്ട് അധികൃതർ മടങ്ങുകയായിരുന്നു. മുളന്തൈ നടീൽ നിർത്തുകയും നട്ടവ നീക്കി വനാന്തർ ഭാഗത്തേക്കു നടണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.