‘നീ എന്റേതായില്ലെങ്കില്‍, മറ്റാര്‍ക്കൊപ്പവുമാകാന്‍ അനുവദിക്കില്ല’ വിവാഹാഭ്യര്‍ഥന നിരസിച്ചതോടെ ആകാശ് പെണ്‍കുട്ടിയെ ആഞ്ഞു കുത്തി, പട്ടാപ്പകല്‍ തിരക്കേറിയ റോഡിലെ കൊലപാതകത്തില്‍ ഞെട്ടി യാത്രക്കാരും

വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ മുംബൈയിലെ തിരക്കേറിയ റോഡില്‍ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തി. താനെ സ്വദേശിനി പ്രാച്ചി സാദെയാണ് ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേയില്‍ ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. ഇരുചക്രവാഹനത്തില്‍ ജോലിസ്ഥലത്തേക്കു പോകവെ ആകാശ് പവാര്‍ എന്ന യുവാവ് യുവതിയെ കുത്തുകയായിരുന്നു.

എക്‌സ്പ്രസ് വേയില്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിനു സമീപം പ്രാച്ചിയുടെ വാഹനം തടഞ്ഞ ആകാശ് യുവതിയെ വാഹനത്തില്‍നിന്നു വലിച്ചിറക്കി. ഇതിനുശേഷം തന്റെ വിവാഹാഭ്യര്‍ഥനയ്ക്കു മറുപടി വേണമെന്ന് ആവശ്യപ്പെട്ടു. യുവതി ഇത് നിരസിച്ചതോടെ ‘നീ എന്റേതായില്ലെങ്കില്‍, മറ്റാര്‍ക്കൊപ്പവുമാകാന്‍ അനുവദിക്കില്ല’ എന്നു പറഞ്ഞ് ആകാശ് പ്രാച്ചിയെ കുത്തുകയായിരുന്നു. നിരവധി തവണ കുത്തേറ്റ യുവതി നിലത്തുവീണതോടെ ആകാശ് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു.

രക്ഷപ്പെടുന്നതിനിടെ ബസ് ഇടിച്ച് ആകാശിനു പരിക്കേറ്റു. ഇതേതുടര്‍ന്ന് ഇയാള്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആകാശിനെ പിന്നീട് ഒരു സുഹൃത്തിന്റെ വീട്ടില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തു. ഈ വര്‍ഷം നേരത്തെ ആകാശിനെതിരേ പ്രാച്ചിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.

വഴിയില്‍ കുത്തേറ്റുകിടന്ന പ്രാച്ചിയെ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ വഴിയാത്രക്കാരില്‍ ആരും തയാറായില്ലെന്നു പോലീസ് പറഞ്ഞു. കുറച്ചുസമയത്തിനുശേഷം രണ്ടു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

Related posts