തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ മുസ്ലിം ലീഗിനു കടുത്ത അതൃപ്തി. ലീഗ് ഹൈക്കമാൻഡിനു മുന്നിൽ വിഷയത്തിൽ ഇടപെടണമെന്നും പരസ്യപ്പോര് അവസാനിപ്പിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തെയും ലീഗ് തങ്ങളുടെ നിലപാട് അറിയിച്ചു. ഹൈക്കമാൻഡ് കോണ്‍ഗ്രസ് നേതാക്കളോട് മേയ് നാലിനു വോട്ടെണ്ണൽ കഴിയുന്നതുവരെ മുഖ്യമന്ത്രിയാരെന്ന പരസ്യ ചർച്ച പാടില്ലെന്ന് അന്ത്യശാസനം നൽകിയിരിക്കുകയാണ്.
ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പ്രതികരണം നടത്തുന്നവർക്കർക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നു സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ എഐസിസി അധ്യക്ഷനു മുന്നിൽ പരാതി നൽകാനും തീരുമാനിച്ചിരിക്കുകയാണ്.മുസ്ലിംലീഗിന്റെ നിലപാടാണ് കോണ്‍ഗ്രസിലെ ഘടകകക്ഷി നേതാക്കളായ എൻ.കെ. പ്രേമചന്ദ്രനും ഷിബു ബേബിജോണിനും സി.പി. ജോണിനുമുള്ളത്.
ഫലപ്രഖ്യാപനത്തിനു മുൻപുള്ള ചർച്ചകൾ യുഡിഎഫിന് വോട്ട് ചെയ്തവരോടു കാട്ടുന്ന അനീതിയാണെന്നാണു ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം. അതേസമയം മുഖ്യമന്ത്രിപ്പോര് തുടങ്ങിവച്ചവർ തന്നെ മുൻകൈയെടുത്ത് അവസാനിപ്പിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ് മുഖ്യമന്ത്രിപദ ചർച്ചയെന്ന് ആദ്യം നിലപാടെടുത്ത ലീഗ് വിഷയം വഷളായതോടെയാണു കടുത്ത നീരസവും നിലപാടും കോണ്‍ഗ്രസ് നേതൃത്വത്തെയും ഹൈക്കമാൻഡിനെയും അറിയിച്ചത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ ഉൾപ്പെടെയുള്ള നേതാക്കളോട് ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും നീരസം വ്യക്തമാക്കിയിരുന്നു.
പരസ്യ അഭിപ്രായങ്ങളും ചർച്ചകളും അവസാനിപ്പിക്കണമെന്ന ഹൈക്കമാൻഡ് നിർദേശം എത്ര ദിവസം നേതാക്കൾ അനുസരിക്കുമെന്ന് കണ്ടറിയേണ്ടതായിട്ടുണ്ട്.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താൻ പ്രയത്നിച്ച കോണ്‍ഗ്രസ് പ്രവർത്തകരെയും ഘടകകക്ഷി നേതാക്കളെയും അപമാനിക്കുന്ന പരസ്യപ്പോരാണു മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾ നടത്തിയതെന്നാണു പരക്കെയുള്ള വിമർശനം.
കോണ്‍ഗ്രസിലെ ഐക്യമില്ലായ്മയും അഭിപ്രായഭിന്നതയെയും സിപിഎമ്മും ബിജെപിയും പരസ്യമായി വിമർശിക്കുന്നതിലേക്കും പരിഹസിക്കുന്നതിലേക്കും എത്തിച്ചതിന്റെ പരിപൂർണ ഉത്തരവാദിത്വം ഈ വിഷയം പരസ്യചർച്ചയ്ക്ക് ഇട്ടുനൽകിയവരാണെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.
അതേസമയം കെ. മുരളീധരനെ പോലെയുള്ള നേതാക്കളുടെ പക്വമായ പ്രതികരണത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ അംഗീകരിക്കുന്നുണ്ട്. മേയ് നാലിനു ശേഷം മാത്രമെ മുഖ്യമന്ത്രിയാരെന്ന ചർച്ച പാടുള്ളുവെന്നും ഫലം വരുന്നതിനു മുൻപുള്ള ചർച്ചകൾ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് കെ. മുരളീധരൻ വ്യക്തമാക്കിയത്.
എം. സുരേഷ്ബാബു
