തലശേരി: ഗോപാലപേട്ടയിൽ ഇന്നലെയുണ്ടായ ബിജെപി-സിപിഎം സംഘർഷത്തിൽ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഘർഷത്തിൽ സിപിഎം തലശേരി ഏരിയാ കമ്മിറ്റിയംഗവും മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റുമായ ഗോപാലപേട്ടയിലെ സി.പി. സുമേഷ് (43), ബിജെപി ബൂത്ത് പ്രസിഡന്റ് സുനേഷ് സുരേഷ് ബാബു (44) എന്നിവരെയാണു പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബിജെപി-ആർഎസ്എസ് അക്രമത്തിൽ പരിക്കേറ്റ സുമേഷിനെ തലശേരി കോ-ഓപ്പറേറ്റിവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമേഷിന്റെ നേതൃത്വത്തിൽ മാരകായുധങ്ങളുമായി സുനേഷിനെ അക്രമിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. സുനേഷ് ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിൽ ചികിത്സയിലാണ്.
സിപിഎം പ്രതിഷേധം ഇന്ന്
സുമേഷിനെ വീടു കയറി ആക്രമിച്ചതിനെതിരേ സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ ഇന്നു വൈകുന്നേരം അഞ്ചിന് ഗോപാലപേട്ടയിൽ പ്രതിഷേധ കൂട്ടായ്മ നടക്കും. വധശ്രമത്തിൽ സിപിഎം ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. സമാധാന അന്തരീക്ഷം നിലനിൽകുന്ന ഗോപാലപ്പേട്ടയിലും സമീപ പ്രദേശങ്ങളിലും ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ആർഎസ്എസ് ഗൂഢനീക്കമാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം.
അക്രമം അവസാനിപ്പിക്കാൻ അറിയാം: ബിജെപി
ബിജെപി പ്രവർത്തകർക്കെതിരേ സിപിഎം അക്രമം തുടരാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അവസാനിപ്പിക്കാൻ ബിജെപിക്ക് അറിയാമെന്ന് ബിജെപി കണ്ണൂർ സൗത്ത് ജില്ല അധ്യക്ഷൻ ബിജു എളക്കുഴി പ്രസ്താവനയിൽ പഞ്ഞു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ വ്യാപകമായ അക്രമങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ബിജെപിയെ ഇല്ലായ്മ ചെയ്യാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമാണ്. സമാധാന അന്തരീക്ഷം നിലനിർത്താനാണ് ബിജെപി ശ്രമിക്കുന്നത്. സിപിഎം അക്രമം അഴിച്ചുവിടുന്നുവെന്നതിന്റെ ഉദാഹരണമാണ് ഗോപാലപേട്ടയിൽ സംഭവിച്ചതെന്ന് ബിജെപി നേതാക്കൾ പറയുന്നു.
