തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യയില്‍ വഴിത്തിരിവ്, സനാതനന്റെ മരണം ഒരുദിവസം മുമ്പേ, കത്തില്‍ പറഞ്ഞിരിക്കുന്ന കന്യാകുമാരിയിലെ സ്വാമിയെ തേടി പോലീസ്, ദുരൂഹ കുടുംബത്തിന്റെ അന്വേഷണം ഇങ്ങനെ

തിരുവനന്തപുരം ശാസ്തമംഗലത്തെ കൂട്ട ആത്മഹത്യയ്ക്കു പിന്നില്‍ മകന്‍ ജീവനൊടുക്കിയതിന്റെ മനോവിഷമത്തില്‍ മാതാപിതാക്കളും ജീവനൊടുക്കിയതാകാമെന്ന് പോലീസ്. ശാസ്തമംഗലം പണിക്കേഴ്‌സ് ലൈന്‍ വനമാലിയില്‍ സുകുമാരന്‍ നായര്‍ (65), ഭാര്യ ആനന്ദവല്ലി (55) ഇവരുടെ മകന്‍ സനാതനന്‍ (30) എന്നിവരെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണിന് അസുഖബാധിതനായിരുന്ന സനാതനന്റെ മൃതദേഹത്തിന് മറ്റ് മൃതദേഹങ്ങള്‍ക്ക് പുറമെ ഒരു ദിവസത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കണ്ണിന്റെ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സനാതനന്‍ വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയത്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം. സുകുമാരന്‍നായരും ആനന്ദവല്ലിയും വീട്ടിലെത്തിയസമയം മകന്‍ മരിച്ച വിവരം അറിഞ്ഞതിന്റെ മനോവിഷമത്തില്‍ ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹങ്ങളില്‍ മുറിവുകളൊ ചതവുകളൊ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്റ്റേഷനിലേക്ക് കത്ത് അയച്ച ശേഷമാണ് സുകുമാരന്‍നായരും ആനന്ദവല്ലിയും തൂങ്ങിമരിച്ചത്. പ്രദേശവാസികളുമായും ബന്ധുക്കളുമായി വലിയ അടുപ്പം ഈ കുടുംബം പുലര്‍ത്തിയിരുന്നില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പോലീസില്‍ നല്‍കിയ മൊഴി.

പൂജാമന്ത്രിവാദങ്ങളില്‍ ഈ കുടുംബാംഗങ്ങള്‍ ഏറെ താല്‍പ്പര്യം പ്രകടപ്പിച്ചിരുന്നുവെന്നും കന്യാകുമാരിയിലെ ഒരു ആശ്രമത്തിലെ സ്വാമിയുമായുള്ള അടുപ്പത്തെക്കുറിച്ചുള്ള കാര്യങ്ങളും ഇവരുടെ ആത്മഹത്യകുറിപ്പിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മ്യൂസിയം സിഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൂട്ട ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്നത്. സുകുമാരന്‍ നായരുടെ കത്തില്‍ പ്രതിപാദിക്കുന്ന സ്വാമിയെ മൊഴി നല്‍കാന്‍ പോലീസ് വിളിച്ചെങ്കിലും അനുകുലമായ മറുപടി ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.

 

Related posts