നാദിർഷയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് പോലീസ്; മുൻകൂർ ജാമ്യഹർജി മാറ്റി; കാവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയും മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകനും നടനുമായ നാദിർഷയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. നാദിർഷയുടെ മുൻകൂർ ജാമ്യഹർജി ഈ മാസം 25-ലേക്ക് മാറ്റി.

കേസിൽ നാദിർഷയെ ചോദ്യം ചെയ്തുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാൽ മുഴുവൻ ചോദ്യങ്ങളും ചോദിച്ചില്ല. മാത്രമല്ല, നാദിർഷ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും പലതും മറച്ചുവയ്ക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

നാദിർഷയെ കൂടുതൽ ചോദ്യം ചെയ്യണോ എന്ന് പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞു. ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ അറിയിക്കണമെന്നും ചോദ്യം ചെയ്യലിന്‍റെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കാവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയും മാറ്റി

കൊച്ചി: നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവച്ചു. ഹർജി ഏത് ദിവസം പരിഗണിക്കുമെന്ന് ഓപ്പണ്‍ കോടതിയിൽ പ്രഖ്യാപിച്ചില്ല. അടുത്തയാഴ്ചയെ ഇനി ഹർജി പരിഗണിക്കാൻ സാധ്യതയുള്ളൂ.

ഹർജിയിൽ പ്രോസിക്യൂഷന്‍റെ നിലപാട് കോടതി തേടിയിട്ടുണ്ട്. ഹർജി പരിഗണിക്കുന്പോൾ കാവ്യയുടെ വാദങ്ങളെ പ്രോസിക്യൂഷൻ നിഷേധിച്ചേക്കും. നേരത്തെ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയും കോടതി മാറ്റിവച്ചിരുന്നു. ഈ മാസം 25-ലേക്കാണ് ഹർജി മാറ്റിയിരിക്കുന്നത്.

Related posts