മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ഉറുമ്പരിച്ചു; നവജാത ശിശുവിന്റെ കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചത് എറണാകുളം മെഡിക്കല്‍ കോളജില്‍

മാസം തികയാതെ നൊന്തുപെറ്റ കുഞ്ഞിന് ഐ.സി.യുവില്‍ പാല് കൊടുക്കാന്‍ പോയ അമ്മ കണ്ടത് കുഞ്ഞിനെ ഉറുമ്പ് പൊതിഞ്ഞിരിക്കുന്ന കാഴ്ച. എറണാകുളം മെഡിക്കല്‍ കോളേജിലാണ് ഈ അതീവ ഗൗരവകരമായ ഈ സംഭവം നടന്നത്.

കളമശേരി ചങ്ങമ്പുഴനഗര്‍ കണ്ണോത്ത് വീട്ടില്‍ കെ.എ. അന്‍വര്‍ ഷാഹിന ദമ്പതികളുടെ കുഞ്ഞിനെയാണ് ഉറുമ്പ് പൊതിഞ്ഞ നിലയില്‍ കണ്ടത്. ഏഴാം മാസത്തില്‍ ഈമാസം 11 നാണ് ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍തന്നെ ആശുപത്രിയിലെ നവജാതശിശു വിഭാഗത്തിലെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ഷാഹിനയെ നഴ്‌സുമാര്‍ ഐ.സി.യുവിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് ഐസിയുവില്‍ എത്തിയ ഷാഹിന കുഞ്ഞിനെ എടുത്തപ്പോള്‍ മുഖത്തും തലയിലും ഉറുമ്പ് കയറിയ നിലയിലായിരുന്നു കുഞ്ഞ്. ഷാഹിന വിവരം അറിയിച്ചതോടെ നഴ്‌സുമാരെത്തി ഉറുമ്പുകളെ തുടച്ചുമാറ്റുകയായിരുന്നു.

ശിശുവിനെ ഉറുമ്പ് കടിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ മാതാപിതാക്കള്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. നഴ്‌സുമാര്‍ ഉറുമ്പ് കയറിയത് കാണാഞ്ഞത് വീഴ്ചയാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അന്‍വര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി. അനില്‍കുമാര്‍ അറിയിച്ചു.

Related posts