ഹമ്പട പെരുങ്കള്ളാാ!!! തെളിവു പുറത്തുവരാതിരിക്കാന്‍ കള്ളന്‍ പള്ളിയിലെ സിസിടിവി കാമറകള്‍ മോഷ്ടിച്ചു; തയ്യല്‍ക്കടയും ഹോട്ടലും കുത്തിത്തുറന്നു, കാട്ടാക്കടയില്‍ നടന്നത് ഇതൊക്കെ

കാട്ടാക്കടയില്‍ മോഷ്ടാക്കള്‍ വിലസുന്നു. ഇന്നലെ ക്ഷേത്രത്തില്‍ മോഷണം നടന്നതിനു പിന്നാലെ പള്ളിയിലും തയ്യല്‍ക്കടയിലും കവര്‍ച്ച നടന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വ്യാപക മോഷണം കാട്ടാക്കടയിലും പരിസരത്തും അരങ്ങേറിയത്. പൊട്ടന്‍കാവ് ദേവി ക്ഷേത്രത്തിലെ കാണിക്ക വഞ്ചികുത്തി പൊളിച്ച് 6000 രൂപ കൊണ്ടുപോയി. അതിനു പിന്നാലെയാണ് മുതിയാവിള സെന്റ് ആല്‍ബര്‍ട്‌സ് ഫെറോന പള്ളിയുടെ കുരിശടിയില്‍ സ്ഥാപിച്ചിരുന്ന രണ്ട് സിസിടിവി ക്യാമറയും മോഷ്ടിച്ചത്.

മുതിയാവിള ജംക്ഷനില്‍ ഷെര്‍ളിയുടെ ടെയിലറിങ്ങ് ഷോപ്പ് കുത്തി തുറന്ന് പതിനായിരത്തിലേറെ രൂപയുടെ തുണിത്തരങ്ങള്‍ കൊണ്ട് പോയി. തയ്യലിനൊപ്പം തുണിത്തരങ്ങളും വില്‍പനയുണ്ടിവിടെ. അഞ്ചുതെങ്ങിന്‍മൂട് സ്വദേശി വിനോദിന്റെ റസ്റ്ററന്റ് കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് കടയില്‍ സൂക്ഷിച്ച പഴ്‌സിലുണ്ടായിരുന്ന 12,000രൂപ മോഷ്ടിച്ചുവെന്നാണ് പരാതി.

പട്രോളിങ്ങ് ശക്തമല്ലെന്ന പരാതി നിലനില്‍ക്കെയാണ് പട്ടണത്തിന്റെ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രധാന റോഡുകളുടെ ഓരത്തുള്ള സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും കവര്‍ച്ച നടന്നതെന്നത് ശ്രദ്ധേയം. കഴിഞ്ഞ മാസമാദ്യം തൃക്കാഞ്ഞിരപുരത്തും, ആമച്ചലും, നാഞ്ചല്ലൂരുമൊക്കെ ക്ഷേത്രങ്ങളില്‍ വ്യാപകമായി കവര്‍ച്ച നടന്നു.

ഈ സംഭവത്തില്‍ ഒരാളെ പിടികൂടിയിരുന്നു.കവര്‍ച്ച നടന്ന സ്ഥലങ്ങളില്‍ വിരലടയാള വിദഗ്ധരും പോലീസും പരിശോധന നടത്തി.അന്വേഷണം തുടങ്ങി. പരോളില്‍ ഇറങ്ങി വീണ്ടും മോഷണം നടത്തുന്നവരുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് പോലീസ്. ഇവരോ ഇവര്‍ക്ക് കൂടെയുള്ളവരോ ആകാം ഇതിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

Related posts