കോട്ടയം: അർധരാത്രിയിൽ വീട്ടിൽ നിന്നു വലിയ ശബ്ദം കേൾക്കുന്നതായുള്ള വീട്ടുകാരുടെ പരാതിയിൽ കോട്ടയം സ്പെഷൽ ബ്രാഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുമരകം പൊങ്ങലിൽ അരുണ്‍കുമാറും കുടുംബവും താമസിക്കുന്ന വീടിന്റെ ഒരു ഭാഗത്തു നിന്നുമാണു വലിയ ശബ്്ദം കേൾക്കുന്നത്. രാത്രി 12നും പുലർച്ചെ ആറിനും ഇടയിലാണു ശബ്ദം കേൾക്കുന്നത്.
ശബ്ദം കേൾക്കുന്ന ഭാഗത്ത് ആരെയും കാണാനില്ലെന്നതാണു വീട്ടുകാരെയും നാട്ടുകാരെയും ഒരു പോലെ ആശങ്കയിലാഴ്ത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടിലെത്തിയ രാത്രിയിൽ 12 കഴിഞ്ഞപ്പോഴും സമാനമായ രീതിയിലുള്ള ശബ്ദം കേട്ടിരുന്നു. ടിപ്പർ ലോറിയിൽ നിന്നു കരിങ്കല്ല് ഇറക്കുന്പോഴുണ്ടാകുന്നതു പോലുള്ള ശബ്ദമാണു കേൾക്കുന്നതെന്നു വീട്ടുകാർ പറയുന്നു. എന്തൊക്കെയായാലും ശബ്ദം കേൾക്കുന്നതിനു പിന്നിലെ യാഥാർഥ്യം കണ്ടെത്താനുള്ള തയാറെടുപ്പിലാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ യഥാർഥ്യം മനസിലാക്കി വീട്ടുകാർക്കു മുന്നിൽ വെളിപ്പെടുത്തുമെന്നും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വീടിന്റെ തൊട്ടടുത്ത ഷെഡിൽ അരുണിന്റെ സഹോദരൻ സനീഷും കുടുംബവും താമസിക്കുന്നുണ്ട്. രാത്രി ഇവർ അരുണ്‍കുമാറിന്റെ വീട്ടിലാണു കഴിയുന്നത്. ഭിത്തി കെട്ടി മേൽക്കൂരയിൽ ഷീറ്റുകൾ മേഞ്ഞതാണ് അരുണ്‍കുമാറിന്റെ വീട്. കതകിൽ നിന്നും മേൽക്കൂരയിൽ നിന്നുമാണു ശബ്ദം കേൾക്കുന്നത്. ഇരുപതു മിനിറ്റിലേറെ ശബ്ദം നിൽക്കും.
ശബ്ദത്തിന്റെ ഉറവിടം മനസിലാക്കുന്നതിനായി ഏതാനും ദിവസം മുന്‍പു ഒരു സംഘം യുവാക്കൾ വീട്ടിൽ രാത്രി കിടന്നപ്പോഴും ശബ്ദം കേട്ടു. ഇവർക്കും ആരെയും കാണാൻ കഴിഞ്ഞില്ല. തുടർന്നു യുവാക്കൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും ചെയ്തു. വീട്ടുകാർ ഭീതിയോടെയാണു കഴിയുന്നത്. ശബ്ദം കേൾക്കുന്ന സമയത്ത് എല്ലാവരും ഒരു മുറിയിലേക്കു മാറും. മാസങ്ങൾക്കു മുൻപു ചെറിയ ശബ്ദമാണു കേട്ടിരുന്നത്. എന്നാൽ ഈയിടെയായി വലിയ ശബ്ദമാണു കേൾക്കുന്നത്. എന്തൊക്കെയായാലും സ്പെഷൽ ബ്രാഞ്ച് ശബ്്ദം കേൾക്കുന്നതിനു പിന്നിലെ രഹസ്യം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണു വീട്ടുകാർ.