ഏതെങ്കിലും സിനിമയില്‍ അവസരം കണ്ടെത്താന്‍ നിമിഷയ്ക്ക് അമ്മ നല്‍കിയത് മൂന്ന് മാസത്തെ സമയം മാത്രം! കണക്കില്ലാതെ ഓഡീഷനുകളില്‍ പങ്കെടുത്ത് നിമിഷ നടന്നെത്തിയത് സംസ്ഥാനത്തെ മികച്ച അഭിനേത്രികളുടെ പട്ടികയില്‍

വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിജയികള്‍ക്ക് ലഭിച്ചത്. മഞ്ജു വാര്യര്‍, ഉര്‍വശി, ഐശ്വര്യ ലക്ഷ്മി എന്നിവരോടെല്ലാം പോരാടിയാണ് നടി നിമിഷ സജയന്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്.

അഭിനേതാവെന്ന നിലയില്‍ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുന്ന അവസരത്തില്‍ ഏതൊരു മലയാളി കുടുംബത്തിലെ അംഗത്തെയും പോലെ സിനിമയ്‌ലേയ്ക്ക് താന്‍ കടന്നുവന്നതെങ്ങനെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിമിഷ സജയന്‍.

ബോളിവുഡ് സിനിമയുടെ ഗ്ലാമര്‍ ലോകത്തേക്ക് പോകാന്‍ അവസരമേറെ ഉണ്ടായിട്ടും അഭിനയ സാധ്യതയുള്ള മലയാള സിനിമാലോകത്തോടായിരുന്നു നിമിഷയ്ക്ക് പ്രിയം. അഭിനയ സാധ്യത തേടിയാണ് കൊച്ചിയിലെ നിയോ സ്‌കൂളില്‍ നിമിഷ എത്തുന്നത്.

ഏതൊരു വീട്ടിലെയും പോലെ തന്റെ വീട്ടിലും പഠനത്തിനാണ് മുന്‍തൂക്കം നല്‍കിയിരുന്നതെന്നും അതുകൊണ്ട് തന്നെ സിനിമ വലിയ താല്‍പര്യമുള്ള വിഷയമായിരുന്നില്ലെന്നും പുരസ്‌കാരലബ്ധിക്ക് പിന്നാലെ താരം പറയുന്നു.

അതുകൊണ്ട് തന്നെ അത്രയും പെട്ടെന്ന് ഒരു സിനിമയില്‍ മുഖം കാണിക്കുകയെന്നതായിരുന്നു നിമിഷയുടെ ലക്ഷ്യം. നിയോ സ്‌കൂളിലെ മൂന്നുമാസത്തെ കാലയളവില്‍ കിട്ടുന്ന ഓഡീഷനിലൊക്കെ പങ്കെടുക്കുക എങ്ങനെയെങ്കിലും സിനിമയില്‍ കയറിപ്പറ്റുകയായിരുന്നു എന്നതായിരുന്നു ലക്ഷ്യം.

അവസരങ്ങള്‍ കണ്ടെത്താന്‍ മൂന്ന് മാസമാണ് അമ്മ തനിക്കായി അനുവദിച്ചത്. അതിനുള്ളില്‍ ചാന്‍സൊന്നും ലഭിച്ചില്ലെങ്കില്‍ തിരിച്ചു മുംബൈയിലേക്ക് പോരണമെന്നായിരുന്നു നിര്‍ദേശം.

ഒടുവില്‍ മൂന്ന് ഓഡീഷന്‍ ടെസ്റ്റുകളിലൂടെ കടന്ന് തൊണ്ടി മുതലും ദൃക്സാക്ഷിയും ചിത്രത്തിലേക്ക് കടന്നെത്തിയ നിമിഷ പിന്നീട് തൊട്ടതെല്ലാം പൊന്നാക്കി. ഇപ്പോഴിതാ ചോലയിലെയും കുപ്രസിദ്ധ പയ്യനിലേയും മികച്ച പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ മാത്രമാണ് ഈ കാലയളവില്‍ നിമിഷ ചെയ്തത്. വേണ്ടായിരുന്നു എന്ന് തോന്നിയ കഥാപാത്രങ്ങള്‍ ഒന്നുപോലും ഇല്ല. നിമിഷ തറപ്പിച്ച് പറയുന്നു.

ആദ്യ സിനിമയുടെ ഓഡീഷന്‍ സമയത്ത് തന്റെ മലയാളത്തിന് മുംബൈ ടച്ച് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പോത്തേട്ടന് ആകം കണ്‍ഫ്യൂഷനായി. പിന്നീട് രണ്ട് മൂന്ന് ഓഡീഷനുകള്‍ കൂടി നടത്തിയ ശേഷമാണ് എന്നെ സെലക്ട് ചെയ്തത്. നിമിഷ പറയുന്നു.

Related posts