കണ്ണൂർ: ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിലെ മുഖ്യപ്രതിയായ ഡോ. എം.കെ. റാം പിടിയിൽ. കുടകിൽ നിന്നാണ് ഡോ. റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു.
സുപ്രീംകോടതി കൂടെ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്. ആന്ധ്രയിലെ ഗുണ്ടൂരിലും ചിറ്റൂരിലുമാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ചിറ്റൂരിലെത്തിയിരുന്നു. എന്നാൽ ഇയാൾ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
പിന്നാലെ, കുടകിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാകുകയായിരുന്നു. പോലീസ് ബലപ്രയോഗത്തിലൂടെയാണ് റാമിനെ കീഴടക്കിയതെന്നാണ് വിവരം.
