ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം, യുപിയിലെ തിരിച്ചടി ബംഗാളിലും ഒഡീഷയിലും മറികടക്കും, കൂടുതല്‍ ഘടകകക്ഷികള്‍ എന്‍ഡിഎയില്‍ എത്തും, മോദിയെയും ഷായെയും തള്ളി റാം മാധവ്

പൊതുതെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയും കോണ്‍ഗ്രസിന്റെ കാര്‍മികത്വത്തില്‍ യുപിഎയും കടുത്ത മത്സരമാണ് നടത്തുന്നത്. അവസാന ഘട്ടത്തിലെത്തി നില്‌ക്കേ ഇരുപാര്‍ട്ടികളും വിജയത്തെക്കുറിച്ച് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് ദേശീയ സെക്രട്ടറി റാം മാധവിന് ഉള്ളത്.

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നാണ് റാം മാധവ് പറയുന്നത്. സഖ്യകക്ഷികളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഭരണം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. ഉത്തരേന്ത്യയില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് തിരിച്ചടിയുണ്ടാകുമെന്നും ബ്ലൂംബര്‍ഗിനു നല്‍കിയ അഭിമുഖത്തില്‍ റാം മാധവ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി അധ്യക്ഷന്‍ അമിത്ഷായുമെല്ലാം ബിജെപിക്ക് വന്‍ ഭൂരിഭക്ഷം ലഭിക്കുമെന്ന് അഭിപ്രായപ്പെടുന്നതിനിടെയാണ് റാം മാധവിന്റെ വേറിട്ട അഭിപ്രായ പ്രകടനം. ബിജെപിക്ക് ഒറ്റയ്ക്ക് 271 സീറ്റുകള്‍ ലഭിച്ചാല്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാകും. എന്‍ഡിഎയുടെ പിന്തുണയോടെ ഞങ്ങള്‍ക്ക് വേണ്ട ഭൂരിപക്ഷം ലഭിക്കും. 2014നെ അപേക്ഷിച്ച് യുപി അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ തിരിച്ചടിയുണ്ടാകുമെങ്കിലും ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയ് 23നാണ് ഫലപ്രഖ്യാപനം.

Related posts