ഭവനരഹിതൻ വിജനമായ പ്രദേശത്ത് ഒറ്റപ്പെട്ട യുവതിക്ക് 20 ഡോളർ ഗ്യാസ് മണി നൽകിയ സംഭവം; വെറും കെട്ടുകഥ എന്ന് കോടതി

ബെര്‍ലിംഗ്ടണ്‍ കൗണ്ടി(ന്യൂജേഴ്‌സി): ആളൊഴിഞ്ഞ വിജനമായ പ്രദേശത്ത് യുവതി ഓടിച്ചിരുന്ന കാറിന്‍റെ ഗ്യാസ് തീര്‍ന്നു പോയതും ആ സമയത്തു ഒരു ഭവനരഹിതന്‍ പ്രത്യക്ഷപ്പെട്ടു ദൈവദൂതനെ പോലെ 20 ഡോളര്‍ നല്‍കി ഗ്യാസ് വാങ്ങിയതും വെറും കെട്ടുകഥയായിരുന്നുവെന്ന് കോടതി.

തന്നെ സഹായിച്ച ഭവനരഹിതനെ തിരിച്ചു സഹായിക്കാന്‍ ‘ഗൊ ഫണ്ട് മീ’ യുടെ സഹായത്തോടെ 4 ലക്ഷം ഡോളര്‍ പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്തത് തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ഭവരഹിതനായി വേഷമിട്ട ജോണി ബബിട്ട്(35), യുവതിയായി അഭിനയിച്ച കാറ്റ്‌ലിന്‍ മെൽളയറ് (28), കാറ്റ്‌ലിന്‍റെ ബോയ് ഫ്രണ്ടായി രംഗത്തെത്തിയ മാര്‍ക്ക് സി. അമിക്കൊയും മണി ലോണ്ടറിംഗ് വയര്‍ ഫ്രോഡ് തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തതായി ന്യൂജേഴ്‌സി ഫെഡറല്‍ കോടതി കണ്ടെത്തി.

സംഭവ ദിവസം തലേന്ന് കാറ്റ്‌ലിനായിരുന്നു ബബറ്റിന് കമ്പളി വാങ്ങി നല്‍കിയതെന്നും തെളിവു ലഭിച്ചു. 20 വര്‍ഷം വരെ തടവും 250,000 ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇവരുടെ പേരില്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. കുറ്റം ചെയ്തതായി ബോദ്ധ്യപ്പെട്ട ഇവര്‍ക്ക് ജൂണ്‍ 19ന് ശിക്ഷ വിധിക്കും.

2017 ൽ ആയിരുന്നു സംഭവം. ഇവര്‍ തയാറാക്കിയ കെട്ടുകഥ അമേരിക്കയിലെ മാധ്യമങ്ങള്‍ വളരെ പ്രധാന്യത്തോടു കൂടെയാണ് പ്രസിദ്ധീകരിച്ചിരുന്നത്. ചതിയാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് പിന്നീട് മൂവരും സമ്മതിച്ചിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts