മലപ്പുറം: തുടർച്ചയായി നാലുതവണ എംഎൽഎയായ എൻ. ഷംസുദ്ദീന്റെ മന്ത്രിപദവി മണ്ണാർക്കാടിന് അഭിമാനമായി. 1967ൽ സിപിഎമ്മിലെ ഇ.കെ. ഇമ്പിച്ചിബാവ മണ്ണാർക്കാട് മണ്ഡലത്തിൽനിന്നു മന്ത്രിയായിരുന്നു. 2006ൽ സിപിഐയിലെ ജോസ് ബേബി ഡെപ്യൂട്ടി സ്പീക്കറുമായി. കൂടുതൽ ചർച്ചകൾക്ക് ഇടനൽകാതെ എൻ. ഷംസുദ്ദീനെ മുസ്ലിം ലീഗ് മന്ത്രിയായി പ്രഖ്യാപിച്ചുവെന്നത് പാലക്കാട് ജില്ലയ്ക്ക് ലീഗ് നൽകുന്ന പരിഗണനയായി അണികൾ കരുതുന്നു.
എൻ. മുഹമ്മദ് കുട്ടിയുടെയും വി.വി. മറിയക്കുട്ടിയുടെയും മകനായി മലപ്പുറം ജില്ലയിലെ പറവണ്ണയിലാണ് എൻ. ഷംസുദീൻ ജനിച്ചത്. പറവണ്ണ ഗവൺമെന്റ് ഹൈസ്കൂൾ, തിരൂർ തുഞ്ചൻ കോളജ്, പിഎസ്എംഒ കോളജ് തിരൂരങ്ങാടി, കോഴിക്കോട് ഗവൺമെന്റ് ലോ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, നാലുതവണ കോഴിക്കോട് സർവകലാശാല യുയുസി, 1991ൽ സർവകലാശാല സെനറ്റിലെ വിദ്യാർഥി പ്രതിനിധി, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, 2005ൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
സംസ്ഥാന വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡ് അംഗം, റവന്യൂ, പൊതുമരാമത്ത്, സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്കുള്ള സബ്ജക്ട് കമ്മിറ്റി അംഗം. ലോക്കൽ ഫണ്ട് അക്കൗണ്ട് കമ്മിറ്റി, എസ് സി/എസ് ടി കമ്മിറ്റി, നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ചു. ദേശീയ അസംബ്ലി സമ്മേളനം, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ദേശീയ കോൺഫറൻസ് എന്നിവയിൽ കേരള നിയമസഭയെ പ്രതിനിധീകരിച്ചു. ഭാര്യ: കെ.പി. റാഫിത. മകൾ: ഡോ. എൻ. ഷഹർസാദ്. മരുമകൻ: ഡോ. അഷറഫ് വാസിൽ.
