വാച്ചും മോതിരവും കണ്ണടയും തിരികെ നല്‍കിയപ്പോഴും അഭിനന്ദന്റ തോക്ക് പാക്കിസ്ഥാന്‍ പിടിച്ചു വച്ചതെന്തിന് ? ചില രേഖകള്‍ അഭിനന്ദന്‍ വിഴുങ്ങി നശിപ്പിച്ചെന്ന് വിവരം…

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്കു കൈമാറിയപ്പോഴും പാക്കിസ്ഥാന്‍ അദ്ദേഹത്തിന്റെ തോക്ക് പിടിച്ചുവച്ചു.
അഭിനന്ദന്റെ വാച്ചും, മോതിരവും കണ്ണടയും തിരികെ നല്‍കുകയും തോക്ക് മാത്രം പിടിച്ചു വെയ്ക്കുകയുമായിരുന്നു. അഭിനന്ദനെ കൈമാറിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിശദവിവരങ്ങള്‍ പുറത്ത് വന്നപ്പോഴാണ് അഭിനന്ദന്‍ ഉപയോഗിച്ചിരുന്ന പിസ്റ്റള്‍ പാകിസ്ഥാന്‍ തിരികെ നല്‍കിയിട്ടില്ലെന്ന് വ്യക്തമായത്.

രേഖകള്‍ പ്രകാരം അഭിനന്ദന്റെ വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് പാകിസ്ഥാന്‍ തിരികെ നല്‍കിയിരിക്കുന്നത്. പാക് സൈന്യത്തിന്റെ പിടിയിലാകും മുമ്പ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ചില രേഖകളും മാപ്പും വിഴുങ്ങാന്‍ ശ്രമിച്ചതായും ചില രേഖകള്‍ വെള്ളത്തില്‍ മുക്കി നശിപ്പിച്ചതായും പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.ഇന്ത്യക്ക് ജയ് വിളി മുഴക്കിയതായി പാക്ക് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശൂന്യമായ കൈകളോടെ സാധാരണ വേഷം ധരിപ്പിച്ചാണ് പാക്ക് റേഞ്ചേഴ്സ് അഭിനന്ദനെ ഇന്ത്യന്‍ സേനയ്ക്ക് കൈമാറിയത്. യുദ്ധത്തടവുകാരന്‍ എന്ന് പ്രത്യേകം രേഖപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ വിട്ടുനല്‍കിയത്. നിയന്ത്രണ രേഖയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ വിമാനം തകര്‍ന്നതിന് പിന്നാലെ പാരച്യൂട്ടില്‍ ഇറങ്ങിയത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു കടന്ന പാക്ക് യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 ബൈസണ്‍ പോര്‍വിമാനം പറത്തിയ ഇന്ത്യന്‍ യുദ്ധ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്‍ വിമാനം തകര്‍ന്ന് പാരഷൂട്ടില്‍ പാക്ക് അധീന കാഷ്മീരില്‍ നിലം പതിച്ചത്. തുടര്‍ന്ന് പാക്ക് സേന അഭിനന്ദനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related posts