സന്ധ്യ അന്വേഷിക്കുന്ന കേസുകളില്‍ കള്ളത്തരം അല്ലാതെ വല്ലതുമുണ്ടോ! മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷനായിരുന്നെങ്കില്‍ സുനിക്ക് ആ വനത്തിലിട്ട് ചെയ്താല്‍ പോരായിരുന്നോ; പുതിയ ആരോപണങ്ങളുമായി പിസി ജോര്‍ജ് എംഎല്‍എ

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയ പ്രമുഖരില്‍ ഒരാള്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് ആണ്. ആ സമയങ്ങളിലെല്ലാം നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പിസി ജോര്‍ജ്ജ് നടത്തിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ദിലീപിനെതിരെ പ്രമുഖര്‍ നല്‍കിയ മൊഴികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകാണ് പി സി ജോര്‍ജ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് പി സി ജോര്‍ജ് ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.

ദിലീപ് എന്ന് പറയുന്ന ആള്‍ ഒരു സിനിമാ നടന്‍ ആണ്. നല്ല നടന്‍ ആണ്, എല്ലാവര്‍ക്കും ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനോട് കൂട്ടു നില്‍ക്കാന്‍ തനിക്ക് സൗകര്യമില്ലെന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്. പെണ്‍പടകളെല്ലാം കൂടി ഒരാളെ കൊല്ലാന്‍ ചെന്നാല്‍ ആരെങ്കിലും രക്ഷിക്കാന്‍ വേണ്ടേ എന്നാണ് ജോര്‍ജ്ജിന്റെ ചോദ്യം. അതുകൊണ്ടാണത്രെ ദിലീപിനെ രക്ഷിക്കാന്‍ പോയത്. ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും തനിക്ക് വിശ്വാസമുണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞു.

എഡിജിപി ബി സന്ധ്യ ഉണ്ടാക്കുന്ന കേസുകളില്‍ കള്ളത്തരം അല്ലാതെ വല്ലതും ഉണ്ടോ? ആക്രമിക്കപ്പെട്ട നടി പത്രസമ്മേളനത്തില്‍ പറഞ്ഞു എന്ന് പറഞ്ഞാണ് ചില കാര്യങ്ങള്‍ പിന്നീട് പിസി ജോര്‍ജ്ജ് പറയുന്നത്. പള്‍സര്‍ സുനിയോടൊപ്പം ആറ് മണിക്കൂര്‍ ഗോവയിലൂടെ കാറില്‍ യാത്ര ചെയ്തു. അവന്‍ കാറോടിക്കുന്നു, ഇവള്‍ ആ കാറില്‍ ഇരിക്കുന്നു. നാല് മണിക്കൂര്‍ വനത്തിലൂടെ യാത്ര ചെയ്തു. ആക്രമിച്ച സംഭവത്തിന് പിന്നാലെ പത്ര സമ്മേളനം നടത്തിയ സ്ത്രീ പറയുകയാണ്, അന്ന് ഒരുമിച്ച് യാത്ര ചെയ്തിട്ട് തൊടാത്ത പള്‍സര്‍ സുനി, പിന്നെ തന്നെ ഉപദ്രവിച്ചുവെന്ന്. ക്വട്ടേഷന്‍ കൊടുത്തതുകൊണ്ടാണെന്ന് പറയാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതത്രെ.

ഇങ്ങനെ പറഞ്ഞതു വഴി നടിക്ക് അബദ്ധം പറ്റിയെന്നാണ് എംഎല്‍എയുടെ വാദം. മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആണെന്നാണ് പള്‍സര്‍ സുനി പറഞ്ഞിട്ടുള്ളത്. അപ്പോള്‍ എങ്ങനെ നടിയുടെ വാദം ശരിയാകും എന്നാണ് അദ്ദേഹം ചോദിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആയിരുന്നെങ്കില്‍, ആ വനത്തിലിട്ട് ചെയ്താല്‍ പോരായിരുന്നോ പണി? ഇവിടെ വച്ച് ചെയ്യണമായിരുന്നോ? ഇതൊക്കെ ആരോട് പറയാന്‍ കൊള്ളുന്ന നാണം കെട്ട കഥയാണെന്നും ജോര്‍ജ്ജ് ചോദിക്കുന്നു. ഇതൊക്കെ തിരക്കഥ എഴുതിയുണ്ടാക്കിയിട്ടുള്ള കച്ചവടമല്ലേ… ഇതിനൊന്നും കൂട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

 

Related posts