കോതമംഗലം: സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെടുത്ത യുവതികളെ വശീകരിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന സ്ഥാപന ഉടമ പോലീസിൽ കീഴടങ്ങി. ആലത്തൂരില്‍ താമസിക്കുന്ന പാലാ സ്വദേശി രഞ്ജിത്ത് (45)ആണ് കോടതി നിര്‍ദേശാനുസരണം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കോതമംഗലം മിനിപ്പടിയിലുള്ള സ്ഥാപനത്തിന്റെ മറവില്‍ പരസ്യം നല്‍കിയാണ് മലയിന്‍കീഴ്, കടവൂര്‍ സ്വദേശിനികളായ യുവതികളെ ഇയാള്‍ സ്ഥാപനത്തില്‍ മാനേജര്‍ പോസ്റ്റ് വാഗ്ദാനം ചെയ്ത് ജോലിക്കെടുത്തത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വയനാട് വെറ്റനറി കോളജില്‍ പുതിയ പദ്ധതിക്ക് പരിശീലനം തേടുന്നതിന് എന്ന് തെറ്റദ്ധരിപ്പിച്ചാണ് ഇയാള്‍ യുവതികളെ കാറില്‍ കൊണ്ട് പോയത്.
പാലക്കാട് ആലത്തൂരില്‍ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസില്‍ കൊണ്ടു പോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ എതിര്‍ത്ത് മുറിയുടെ വാതിലടച്ചു. പിറ്റേന്ന് ഇയാള്‍ തന്ത്രപൂര്‍വം യുവതികളുടെ സെല്‍ഫിയെടുക്കാനെന്ന വ്യാജേന പീഡനത്തിന് വീണ്ടും ശ്രമിച്ചപ്പോള്‍ യുവതികള്‍ എതിര്‍ത്തു. വീട്ടില്‍ കൊണ്ട് ചെന്ന് വിടാമെന്ന് പറഞ്ഞ് ഇവരെ വയനാടിന് കൊണ്ടു പോയി.
യുവതികള്‍ കാറില്‍ ബഹളം വച്ചപ്പോള്‍ താമരശ്ശേരി ഭാഗത്ത് വഴിയില്‍ ഇറക്കിവിട്ടു. യുവതികളുടെ മൊഴിപ്രകാരം കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ പ്രതി ഒളിവില്‍ പോയി. മൂന്ന് മാസമായി പ്രതി ഒളിവിൽ കഴിഞ്ഞ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു.
യുവതികളെ തട്ടിക്കൊണ്ട് പോകല്‍,സ്ത്രീത്വത്തെ അപമാനിക്കല്‍,പീഡനശ്രമം തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. ഇയാളെ ഉപാധികളോടെ ഇന്നലെ ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തും.