സൗമ്യ ഏറ്റെടുത്തത് മൂന്നു കൊലപാതകങ്ങള്‍ മാത്രം; ആറു വര്‍ഷം മുമ്പ് മൂത്ത മകള്‍ മരിച്ചതില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പ്രതി; അന്വേഷണ മുന നീളുന്നത് ഒളിവില്‍ പോയ മുന്‍ ഭര്‍ത്താവ് കിഷോറിലേക്ക്…

പിണറായിയില്‍ ദുരൂഹക്കൊലപാതങ്ങളില്‍ പുതിയ വഴിത്തിരിവ്. ആറു വര്‍ഷം മുമ്പ് മരിച്ച മൂത്ത മകള്‍ കീര്‍ത്തനയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പിടിയിലായ സൗമ്യ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ സംശയത്തിന്റെ മുന കുട്ടിയുടെ പിതാവ് കിഷോറിന്റെ നേര്‍ക്ക് നീളുകയാണ്. സൗമ്യ കുടുങ്ങിയതോടെ മുങ്ങിയ കിഷോര്‍ ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. മുമ്പ് കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോഴാണ് സൗമ്യ അവിടെ പണിക്കാരനായി വന്ന കിഷോറുമായി പരിചയപ്പെടുന്നത്.

പിന്നീട് ഒരുമിച്ചായി താമസം. അങ്ങനെയാണ് കീര്‍ത്തന ജനിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഇയാള്‍ തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായി സൗമ്യ മൊഴിയില്‍ പറയുന്നു. ഇവര്‍ ഇതുവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല.

വധശ്രമത്തിന്റെ പേരിലാണ് പോലീസ് കിഷോറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍(80), ഭാര്യ കമല(65),മകള്‍ ഐശ്വര്യ(9) എന്നിവര്‍ എലിവിഷം അകത്തു ചെന്നു മരിച്ച സംഭവത്തിലാണ് സൗമ്യയെ അറസ്റ്റു ചെയ്യുന്നത്. ഇതേ രോഗലക്ഷങ്ങളോടെ ആറു വര്‍ഷം മുമ്പ് മരിച്ച കീര്‍ത്തനയുടെയും മരണകാരണം എലിവിഷമാണെന്ന സംശയമാണ് ഇതോടെ ബലപ്പെട്ടത്.

കിഷോര്‍ എലിവിഷം നല്‍കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എന്ന സൗമ്യയുടെ മൊഴിയും സംശയത്തിന്റെ മുന കിഷോറിലേക്കു ചൂണ്ടുന്നു. രണ്ടാമത്തെ കുട്ടിയുടെ പിതൃത്വത്തില്‍ കിഷോറിന് സംശയമുണ്ടായിരുന്നു.

എന്നാല്‍ കീര്‍ത്തനയുടെ മൃതദേഹം പൊതു ശ്മശാനത്തില്‍ ദഹിപ്പിച്ചതിനാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കിഷോറിനെ കുറ്റക്കാരനാക്കാനാവില്ല.അവിഹിതത്തിനു തടസ്സം നിന്നതാണ് ഇളയ മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൗമ്യയുടെ മൊഴി. തന്റെ അവിഹിത ബന്ധം നേരില്‍ കണ്ടതിനെത്തുടര്‍ന്നാണ് സൗമ്യ ചോറില്‍ എലിവിഷം കലര്‍ത്തി നല്‍കി മകള്‍ ഐശ്വര്യയെ കൊല്ലുന്നത്.

ഐശ്യര്യയുടെ മരണശേഷവും ഇടപാടുകാര്‍ സൗമ്യയെത്തേടി വീട്ടിലെത്തി. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും മാതാപിതാക്കള്‍ ഇക്കാര്യം പറഞ്ഞ് സൗമ്യയോട് വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയത്. ഇവരുടെ ആന്തരികാവയ പരിശോധനയാണ് സൗമ്യയെ വെട്ടിലാക്കിയത്.

കിണറ്റിലെ വെള്ളത്തില്‍ രാസവസ്തുവുണ്ടെന്ന പ്രചാരണം വെള്ളം പരിശോധിച്ചതോടെ വെള്ളത്തില്‍ വരച്ച വര പോലെയായി. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത് രണ്ടു യുവാക്കളുടെ പ്രേരണയാലാണെന്നും പോലീസ് കണ്ടെത്തി. ആദ്യമൊക്കെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പതിനൊന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സൗമ്യ എല്ലാം വെളിപ്പെടുത്തുകയായിരുന്നു.

Related posts