തൃശൂർ: ആളുമാറി യുവാവിനെ വീട്ടിൽക്കയറി തല്ലിച്ചതച്ച് പോലീസ്. ദേഹമാസകലം പരിക്കോടെ കുറ്റൂർ ചാമക്കാട് പുതുകുളങ്ങര വീട്ടിൽ ശരത്തിനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിയ്യൂർ പോലീസാണ് ആളുമാറി യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചത്.
നേരത്തേ കേസുകളിൽ പ്രതിയായിട്ടുള്ള ശരത് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലാതെ നല്ലനടപ്പിലാണ്. കഴിഞ്ഞദിവസം കുറ്റൂർ ഉത്സവവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു. ശരത് എന്നു പേരുള്ള മറ്റൊരാളായിരുന്നു സംഘർഷമുണ്ടാക്കിയത്.
എന്നാൽ, കൂടുതൽ അന്വേഷിക്കാതെ വീട്ടിലെത്തി പോലീസ് ക്രൂരമായി മർദിച്ചെന്നാണു പരാതി. ഉത്സവത്തോടനുബന്ധിച്ചുള്ള തെയ്യം പരിപാടിയുടെ കണക്കുകൾ ശരത്തിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നതിനിടെയാണ് ഏഴു പോലീസുകാരെത്തി മർദിച്ചത്.
ദേഹമാസകലം ലാത്തിയടിയേറ്റു. ഉത്സവത്തിനിടെ സംഘർഷത്തെക്കുറിച്ചു പറഞ്ഞതോടെ താനല്ലെന്നു പറഞ്ഞിട്ടും മർദനം തുടർന്നു. നെഞ്ചിലും വയറിലും പുറത്തും കാലിലും തുടയിലുമെല്ലാം അടിയേറ്റു പൊട്ടിയ നിലയിലാണ്.
ഇവിടെയുണ്ടായിരുന്ന മറ്റുള്ളവർക്കു നേരേയും അതിക്രമമുണ്ടായി. വീട്ടിലെ സ്ത്രീകളോടും പെണ്കുട്ടികളോടും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. മർദനമേറ്റ ശരത് തൃശൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
ശരീരമാകെ അടിയേറ്റതുമൂലം നീരുവന്ന നിലയിലാണ്. ആശുപത്രിയിൽ പ്രവേശിച്ചതിനുപിന്നാലെ പോലീസെത്തി ആളു മാറിയതാണെന്നു പറഞ്ഞെന്നും എന്നാൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ശരത് പറഞ്ഞു.
