മദ്യപിച്ചാല്‍ മാത്രമല്ല മയക്കുമരുന്ന് അടിച്ചാലും ഇനി പോലീസിന് ഈസിയായി കണ്ടെത്താം ! വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന അബോണ്‍ കിറ്റുമായി കേരളാ പോലീസ്; കഞ്ചന്മാരെല്ലാം കുടുങ്ങും…

ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപന്മാരെ പിടിക്കുന്ന പരിപാടി കേരളാ പോലീസ് തുടങ്ങിയിട്ട് കാലം കുറെയായി. എന്നാല്‍ യുവാക്കള്‍ മദ്യം വിട്ട് ന്യൂജന്‍ ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പോലീസിനിട്ട് കിട്ടിയത് എട്ടിന്റെ പണിയാണ്. കഞ്ചാവ് ഉപയോഗിച്ചെങ്കില്‍ ഒരു പരിധിവരെ മണത്തിലൂടെ അറിയാമെങ്കില്‍ എല്‍എസ്ഡി പോലുള്ള ന്യൂജന്‍ ലഹരി മരുന്നുകള്‍ ഉപയോഗിച്ച ശേഷം പോലീസിന്റെ പിടിയിലായാല്‍ അത് തിരിച്ചറിയാനാവില്ല.

ബ്രെത്ത് അനലൈസര്‍ വച്ച് ഊതിച്ചാല്‍ പിടിക്കാന്‍ പറ്റില്ലതാനും.ഇങ്ങനെ വലഞ്ഞിരുന്ന പോലീസിന് ആശ്വാസമാവുകയാണ് ‘അബോണ്‍ കിറ്റുകള്‍’. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കൈയ്യോടെ പിടികൂടാന്‍ വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നതാണിത്. ഗുജറാത്ത് പോലീസ് മുമ്പേതന്നെ ഈ കിറ്റുകള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു.

ഇതുപ്രകാരം സംശയം തോന്നുന്നവരുടെ ഉമിനീര് ഈ കിറ്റില്‍ പരിശോധിച്ചാല്‍ ലഹരി ഉപയോഗം അപ്പോള്‍ത്തന്നെ മനസ്സിലാകും. ഏതൊരാളിന്റെയും ഉമിനീരിന്റെയോ മൂത്രത്തിന്റെയോ ഒരു സാമ്പിള്‍ ഈ ടെസ്റ്റിങ് കിറ്റില്‍ എടുത്താല്‍ നിമിഷ നേരം കൊണ്ടുതന്നെ പ്രസ്തുത വ്യക്തി ഏത് മയക്കുമരുന്നിന്റെ സ്വാധീനത്തിലാണുള്ളത് എന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്ന അബോണ്‍ കമ്പനിയുടെ മള്‍ട്ടി ഡ്രഗ് ടെസ്റ്റിങ്ങ് കിറ്റുകളാണ് കേരളാപൊലീസ് വാങ്ങിയത്.നഗരങ്ങളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നു ബോധ്യപ്പെട്ടതിനാല്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊലീസിന് 15 കിറ്റ് വീതം നല്‍കയിട്ടുണ്ട്. കിറ്റ് ഫലപ്രദമാണോയെന്ന് 2 നഗരങ്ങളിലെയും പൊലീസ് കമ്മിഷണര്‍മാരോടു ഡിജിപി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഹെറോയിനും പെത്തഡിനും മുതല്‍ മോഡേണ്‍ യുവാക്കളുടെ പ്രിയപ്പെട്ട മരുന്നായ എക്സ്റ്റസി(മോളി) എന്നിങ്ങനെ ഏതു മയക്കുമരുന്നിന്റെ ഉപയോഗവും കണ്ടെത്താമെന്നതാണ് അബോണ്‍ കിറ്റിന്റെ പ്രത്യേകത. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഒരു കിറ്റിന് 500 രൂപയാണ് വില. കിറ്റുകളുപയോഗിച്ചുള്ള പരീക്ഷണം വിജയം കണ്ടാല്‍ സംസ്ഥാനത്തെ മുഴുവന്‍ സേനയ്ക്കും ആവശ്യമായ അത്ര കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്യാനാണ് തീരുമാനം.

ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അബോണ്‍ കിറ്റുകള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്‍ ഹൈക്കോടതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു നടപടിയുണ്ടായത്. ലഹരി ഉപയോഗം കണ്ടുപിടിക്കാനാകാതെ പോകുന്ന കേസുകളുടെ കണക്കും അബോണ്‍ കിറ്റ് ഉപയോഗിച്ചാലുള്ള ഗുണവും വ്യക്തമാക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ഇതെത്തുടര്‍ന്ന് നടപടിക്കു ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Related posts