ഇതുതാന്‍ടാ പോലീസ്! തൊടുപുഴ പോലീസ് കാന്റീനില്‍ നിന്ന് കഴിച്ചത് രണ്ടു ചായ, നാലു പൊറോട്ട, പാര്‍ക്കിംഗ് ഫീസ് ഉള്‍പ്പെടെ ബില്ല് കണ്ട് ഡിവൈഎഫ്‌ഐ നേതാവ് ഞെട്ടി

തൊടുപുഴ: തൊടുപുഴയിലെ പോലീസ് കാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ ബില്ലിനോടൊപ്പം പാര്‍ക്കിംഗ് ഫീസും നല്‍കേണ്ട ഗതികേടില്‍. മണക്കാട് സ്വദേശിയായ ഡിവൈഎഫ്‌ഐ നേതാവിനാണ് ഇന്നലെ പോലീസിന്റെ വക പണി കിട്ടയത്. സുഹൃത്തിനോടൊപ്പം കാറിലെത്തിയ യുവാവ് കാന്റീനു സമീപത്തെ ഗ്രൗണ്ടില്‍ കാര്‍ പാര്‍ക്കു ചെയ്ത ശേഷം കാന്റീനിലെത്തി ചായ കുടിച്ചു.

തുടര്‍ന്നു കാറെടുക്കാനെത്തിയ യുവാവിനോട് ഉന്നത പോലീസ് ഉദ്യോഗസ്ഥനെ കണ്ടിട്ട് കാറെടുത്താല്‍ മതിയെന്നു പോലീസ് നിര്‍ദേശിക്കുകയായിരുന്നു. ഉദ്യോഗസ്ഥന്റെ മുന്നിലെത്തിയ യുവാവിന് 300 രൂപ പെറ്റി ചാര്‍ജു ചെയ്യുകയായിരുന്നു. കാന്റീനില്‍ ഭക്ഷണം കഴിക്കാനാണ് എത്തിയതെന്നും പാര്‍ക്കിംഗ് ഏരിയായില്‍ കാര്‍ പാര്‍ക്കു ചെയ്തതെന്ന് യുവാവ് അറിയിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥന്‍ അവഗണിക്കുകയായിരുന്നു.

കാന്റീന് സമീപത്തെ ഗ്രൗണ്ടില്‍ നിലവില്‍ നോ പാര്‍ക്കിംഗ് ഏരിയ ആയി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ പോലീസിന്റെ നടപടി വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍ പോലീസ് കാന്റീനില്‍ ഭക്ഷണം കഴിച്ചതിന് രണ്ടു ചായ, നാലു പൊറോട്ട, പാര്‍ക്കിംഗ് ചാര്‍ജ് ഉള്‍പ്പെടെ ചെലവായത് 357 രൂപ. സംഭവം സോഷ്യല്‍ മീഡിയില്‍ യുവാവ് പോസ്റ്റു ചെയ്തു കഴിഞ്ഞു.

Related posts