വീണ്ടും വീണ്ടും അബദ്ധം ആവര്‍ത്തിച്ച് പോലീസുകാര്‍; രാത്രിയില്‍ തനിച്ചു പോയ വിദ്യാര്‍ഥിനിയെ പിടികൂടി സ്റ്റേഷനിലാക്കി; ഒരു മാസം മുമ്പ് പോലീസ് പുലിവാലു പിടിച്ചതും ഇതേ കാരണത്താല്‍

 

കൊച്ചി: ഏതൊരു പോലീസുകാരനും ഒരു അബദ്ധം പറ്റുമെന്ന് പറയാറുണ്ട്. എന്നാല്‍ കൊച്ചി പോലീസ് അബദ്ധങ്ങള്‍ തുടര്‍ക്കഥയാക്കുകയാണ്. കൊച്ചി നഗരത്തിലൂടെ രാത്രിയില്‍ തനിച്ച് പോയതിന് വിദ്യാര്‍ത്ഥിനിയെ പിടിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയി പുലിവാല് പിടിച്ച പോലീസ് ഒരു മാസം തികയും മുമ്പ് തന്നെ അതേ സാഹചര്യത്തില്‍ അതേ വിദ്യാര്‍ത്ഥിനിയെ വീണ്ടും പിടികൂടി. അമൃതാ ഉമേഷിനെയാണ് ഞായറാഴ്ച രാത്രിയില്‍ നഗരത്തിലൂടെ തനിച്ചു നടന്നതിന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ മാസവും ഇതേ യുവതിയെ ഇതേ കാരണത്തിന് പോലീസ് പിടികൂടിയിരുന്നു.

ക്രിസ്മാസ് രാവില്‍ ആലുവയിലുള്ള സുഹൃത്തിനെ കാണാനായി ട്രെയിനില്‍ പോകുന്നതിന് നോര്‍ത്ത് സ്റ്റേഷനിലേക്ക് തനിച്ച് പോകുമ്പോള്‍ ഹൈക്കോടതി ജംഗ്ഷനില്‍ വെച്ച് പെട്രോളിംഗിനിറങ്ങിയ പോലീസുകാര്‍ പിടികൂടുകയായിരുന്നു. എവിടെ നിന്നും വരികയാണെന്നും എന്തു ചെയ്യുകയാണെന്നും മറ്റും പോലീസ് പിടികൂടിയ ഉടന്‍ ചോദിക്കാന്‍ തുടങ്ങി. വനിതാപോലീസിനെ വിളിച്ചു വരുത്തുകയും ചെയ്തു. എന്തിനാണ് തന്നെ ചോദ്യം ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങളുടെ സുരക്ഷിതത്വം ഓര്‍ത്താണെന്നായിരുന്നു മറുപടി. തുടര്‍ന്ന് അങ്ങിനെയാണെങ്കില്‍ തന്നെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കുകയല്ലേ വേണ്ടതെന്ന് ചോദിച്ചപ്പോള്‍ പോലീസുകാര്‍ സമ്മതിച്ചു. എന്നാല്‍ വനിതാപോലീസ് വരുന്നത് വരെ കാത്ത അവര്‍ ടൗണ്‍ വുമണ്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് യുവതി പറയുന്നു.

എന്തിനാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത് എന്ന് ചോദിച്ചപ്പോള്‍ പുറത്ത് പോകണമെങ്കില്‍ അറിയാവുന്ന ആരെങ്കിലും വിളിക്കണം എന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി താന്‍ പോലീസ് കസ്റ്റഡിയിലാണെന്ന് ഫേസ്ബുക്ക് സ്റ്റാറ്റസ് ഇട്ടതോടെ സംഭവം പുറത്തറിഞ്ഞു. തുടര്‍ന്ന് അവരുടെ ഏതാനും കൂട്ടുകാര്‍ വിളിക്കുകയും ചെയ്തു. ഇത്തവണ തന്നെ ഫോണ്‍ ഉപയോഗിക്കാന്‍ പോലീസ് അനുവദിച്ചെന്നും കഴിഞ്ഞ മാസം ഉണ്ടായ സംഭവത്തില്‍ ചിലര്‍ തിരിച്ചറിഞ്ഞെന്നും ഇവര്‍ പറഞ്ഞു. ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകരായ ചിലര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെയും പോലീസ് കമ്മീഷണറെയും വിളിക്കുകയും അമൃതയെ പോകാന്‍ അനുവദിക്കുകയും ചെയ്തു.

ആലുവയ്ക്ക് സമീപമുള്ള അമ്പാട്ടുകാവിലെ ഒരു സുഹൃത്തിനെ കാണാനായിരുന്നു അമൃത പോയത്. ആലുവ സ്റ്റേഷനില്‍ സുഹൃത്ത് കാത്തു നില്‍ക്കുകയായിരുന്നു. ഈ സമയത്തായിരുന്നു പോലീസ് പിടികൂടിയത്. നവംബര്‍ 30 ന് ഉണ്ടായ സംഭവത്തില്‍ കൊച്ചിയിലെ കലൂരില്‍ വെച്ച് അമൃതയെ സമാന സാഹചര്യത്തില്‍ നേരത്തേ പിടികൂടിയിരുന്നു. സുഹൃത്തിനെ കണ്ട ശേഷം റെയില്‍വേ സ്റ്റേഷനിലേക്ക് തനിച്ച് നടന്നു പോകുമ്പോഴാണ് പോലീസ് പിടികൂടിയത്. എറണാകുളം ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചു. വിവരം അറിഞ്ഞ ചെങ്ങാതി പോലീസിനെ വിളിച്ചു പറയുകയും ചെയ്തിരുന്നു. ഒടുവില്‍ അമൃത മാതാപിതാക്കളെ വിളിച്ചറിയിക്കുകയും വടകരയില്‍ നിന്നും മാതാപിതാക്കള്‍ എത്തി പെണ്‍കുട്ടിയെ കൊണ്ടുപോകുകയും ചെയ്തു. സംഭവത്തില്‍ അമൃതയും സുഹൃത്തും ചേര്‍ന്ന് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പോലീസിനും പരാതി നല്‍കി. വീണ്ടും വീണ്ടും ഒരേ അബദ്ധം ആവര്‍ത്തിച്ച പോലീസ് സ്വയം പരിഹാസ്യരായത് മിച്ചം.

 

Related posts