പ്രണയദുരന്തം! പ്രണയം നിരസിച്ചതിന് അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി; ശരീരത്തില്‍ 85 ശതമാനത്തോളം പൊള്ളലേറ്റിരുന്നു

air-ambulancee-1

കോയന്പത്തൂർ: പ്രണയം നിരസിച്ചതിന് അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ച വിദഗ്ധ ചികിത്സയ്ക്കായി കോയന്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെയാണ് പത്തനംതിട്ട കടമനിട്ട കല്ലേലിമുക്ക് സ്വദേശിനിയായ പെണ്‍കുട്ടി മരിച്ചത്.

രണ്ടു ദിവസമായി കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ നില ഒരിക്കൽ പോലും മെച്ചപ്പെട്ടില്ല. ശരീരത്തിൽ 85 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള ചികിത്സകൾ തുടങ്ങാനിരിക്കേയാണ് രാവിലെ സ്ഥിതി ഗുരുതരമായി മരണം സംഭവിച്ചത്.

മരണവിവരം അറിഞ്ഞതോടെ പത്തനംതിട്ടയിൽ നിന്നുള്ള പോലീസ് സംഘം കോയന്പത്തൂരിലേക്ക് തിരിച്ചു. ഇവർ എത്തിയതിന് ശേഷം ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്താവും നാട്ടിലേക്ക് കൊണ്ടുവരിക. പെണ്‍കുട്ടിക്ക് ഒപ്പം രണ്ടു ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ഇന്‍റർനാഷണൽ ഫൗണ്ടേഷൻ ഓഫ് ക്രൈം പ്രിവെൻഷൻ ആൻഡ് വിക്ടിംസ് കെയർ എന്ന സന്നദ്ധ സംഘടന ചികിത്സ ഏറ്റെടുത്തതോടെയാണ് പെണ്‍കുട്ടിയെ എയർ ആംബുലൻസിൽ കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

ജൂലൈ 14-നാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവാണ് ക്രൂരകൃത്യം ചെയ്തത്. വൈകിട്ട് ഏഴോടെ പെണ്‍കുട്ടിയുടെ വീടിന് സമീപം എത്തിയ യുവാവ് പെണ്‍കുട്ടിയെ സമീപത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ആദ്യം പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവം നടന്നതിന് പിറ്റേ ദിവസമാണ് തീകൊളുത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 65 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ ഇയാൾ പ്രദേശത്തെ കുറ്റക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts