സഹപാഠികളെ ബലാല്‍സംഗം ചെയ്താലോ ? ലൈംഗിക വൈകൃതം പുലര്‍ത്തുന്ന ചാറ്റുമായി സ്‌കൂള്‍ കുട്ടികള്‍; നടപടിയെടുത്ത് സ്‌കൂള്‍ അധികൃതര്‍…

ലൈംഗിക വൈകൃതം പുലര്‍ത്തുന്ന വാട്‌സ് ആപ്പ് ചാറ്റ് നടത്തിയ എട്ട് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത് മുംബൈയിലെ പ്രശസ്തമായ അന്താരാഷ്ട്ര സ്‌കൂള്‍. സഹപാഠികളെ ക്രൂരമായി ബലാല്‍സംഗം ചെയ്യാനുള്ള ആഹ്വാനമാണ് വിദ്യാര്‍ഥികള്‍ ഗ്രൂപ്പിലൂടെ മുഴക്കിയത്. രാജ്യത്തെ അന്താരാഷ്ട്ര സ്‌കൂളുകളുടെ റാംങ്കിങില്‍ ആദ്യ സ്ഥാനങ്ങളിലുള്ള ഈ സ്‌കൂളില്‍ പ്രശസ്തരായ പലരുടേയും കുട്ടികള്‍ പഠിക്കുന്നുണ്ട്. 13 നും 14നും ഇടയില്‍ പ്രായമുള്ള എട്ട് ആണ്‍കുട്ടികള്‍ക്ക് നേരെയാണ് സ്‌കൂള്‍ നടപടിയെടുത്തിരിക്കുന്നത്.

ഗ്രൂപ്പില്‍ സ്ഥിരമായ ഇരകളാക്കപ്പെട്ടിരുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ശ്രദ്ധയില്‍ ചാറ്റ് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സെലിബ്രിറ്റികളായ മാതാപിതാക്കള്‍ പരാതിയുമായി സ്‌കൂള്‍ അധികൃതരെ ബന്ധപ്പെടുകയായിരുന്നു. ചാറ്റില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ തങ്ങള്‍ക്ക് സംഭവിക്കുമോയെന്ന ഭയത്താല്‍ ചില പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ ഭയക്കുന്നതായും മാതാപിതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നു.

100 പേജില്‍ അധികം വരുന്ന ചാറ്റിന്റെ വിശദാംശങ്ങളുമായാണ് രക്ഷിതാക്കള്‍ സ്‌കൂളില്‍ പരാതിയുമായി എത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ നിഷ്ഠൂരമായ പദപ്രയോഗങ്ങളാണ് കുട്ടികള്‍ ചാറ്റില്‍ ഉപയോഗിച്ചിരുന്നത്. പെണ്‍കുട്ടികളെ ഉപഭോഗ വസ്തുക്കളായി കാണുകയും ലൈംഗിക വൈകൃത സ്വഭാവം പുലര്‍ത്തുന്നതുമാണ് ഗ്രൂപ്പിലെ സംഭാഷണങ്ങള്‍ എന്നും പരാതി വ്യക്തമാക്കുന്നു.

സ്‌കൂളിലെ രണ്ട് പെണ്‍കുട്ടികളെയായിരുന്നു ഈ ഗ്രൂപ്പ് നോട്ടമിട്ടിരുന്നത്. ഇവരെ കഥാപാത്രമാക്കി കൂട്ടമായ രീതിയില്‍ ഈ ഗ്രൂപ്പില്‍ ലൈംഗികച്ചുവയോടെയുള്ള സംഭാഷണങ്ങള്‍ സജീവമായിരുന്നു. നമ്മുക്ക് അവളെ ബലാത്സംഗം ചെയ്യാം, ഇന്ന് രാത്രി നമ്മുക്ക് ആരെയാണ് കിട്ടുക എന്നെല്ലാമുള്ള ചോദ്യത്തിന് കയ്യടിക്കുന്ന രീതിയിലുള്ള ഗ്രൂപ്പിലെ സംഭാഷണങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

നവംബര്‍ എട്ടു മുതല്‍ 30 വരെ നടന്ന ചാറ്റില്‍ സഹപാഠിയെ എങ്ങനെയെല്ലാം പീഡിപ്പിക്കാമെന്നും ആണ്‍കുട്ടികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ബലാത്സംഗം ചെയ്യണമെന്നതിനെ പിന്താങ്ങുന്നതില്‍ സ്‌കൂളിലെ ലീഡര്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വവര്‍ഗരതിയെയും ഗ്രൂപ്പ് ചര്‍ച്ചാ വിഷയമാക്കുന്നുണ്ട്. ഗ്രൂപ്പിലെ ചര്‍ച്ചകള്‍ പലതും പെണ്‍കുട്ടികള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നതാണെന്നും പരാതിയില്‍ മാതാപിതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വിസമ്മതിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സ്‌കൂളാണെന്നാണ് രക്ഷിതാക്കളുടെ നിലപാട്.

Related posts