നെടുങ്കണ്ടം: നെടുങ്കണ്ടം കിഴക്കേക്കവലയോട് സ്വകാര്യ ബസുകള്‍ക്ക് അയിത്തം. ഉടുമ്പന്‍ചോല ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. ഇവിടെനിന്ന് എത്തുന്ന ബസുകള്‍ കിഴക്കേക്കവല ബിഎഡ് കോളജ് ജംഗ്ഷനില്‍ എത്തണമെന്ന നിര്‍ദേശം പാലിക്കാന്‍ ബസ് ജീവനക്കാര്‍ തയാറാകുന്നില്ല.
നെടുങ്കണ്ടം പഞ്ചായത്ത്, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരെ വെല്ലുവിളിച്ചാണ് സ്വകാര്യ ബസുകള്‍ ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നത്. ഇതുമൂലം ടൗണിലേക്ക് വരേണ്ട യാത്രക്കാര്‍ അനുഭവിക്കുന്ന ക്ലേശം ചെറുതല്ല. സ്റ്റാൻഡിൽ ഇറങ്ങിയ ശേഷം 50 മുതല്‍ 90 രൂപ വരെ മുടക്കി ഓട്ടോറിക്ഷാ വിളിച്ച് ടൗണിലേക്ക് എത്തേണ്ട സ്ഥിതിയാണ് യാത്രക്കാര്‍ക്കുള്ളത്.
മൂന്നാര്‍, അടിമാലി, രാജാക്കാട്, രാജകുമാരി, ഉടുമ്പന്‍ചോല, ചെമ്മണ്ണാര്‍, പൂപ്പാറ, ശാന്തന്‍പാറ, ദേവികുളം, മാവടി, മഞ്ഞപ്പാറ തുടങ്ങിയ മേഖലകളില്‍നിന്ന് എത്തുന്ന ബസുകള്‍ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കി അടുത്ത ചാലുവരെ സ്റ്റാൻഡിൽ പാര്‍ക്ക് ചെയ്യുകയാണ്. സ്റ്റാന്‍ഡില്‍ ഇറക്കിവിടുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും കിഴക്കേക്കവലയില്‍ എത്തേണ്ടവരാണ്.
താലൂക്ക് ഓഫീസ്, സപ്ലൈ ഓഫീസ്, വില്ലേജ് ഓഫീസുകള്‍, സര്‍വേ ഓഫീസ്, പഞ്ചായത്ത് ഓഫീസ്, കെഎസ്ആര്‍ടിസി ഓഫീസ്, കോടതി, പോലീസ് സ്റ്റേഷന്, താലൂക്ക് ആശുപത്രി, പട്ടികജാതി വികസന ഓഫീസ്, സാമുഹ്യക്ഷേമ വകുപ്പ്, എക്സൈസ് ഓഫീസ്, എഇ ഓഫീസ്, വിവിധ സ്കൂളുകള്‍, കോളജുകള്‍, ബിഎഡ് കോളജ്, ബാങ്കുകള്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ അര്‍ധസര്‍കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതു കിഴക്കേ കവലയിലാണ്.
വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തേണ്ടവര്‍ക്കും ഈ ഓഫീസുകളിലെ ജീവനക്കാര്‍ക്കും കിഴക്കെ കവലയില്‍ എത്താന്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് രാവിലെയും മടങ്ങിപ്പോകാന്‍ വൈകുന്നേരവും ഓട്ടോ റിക്ഷാ വിളിക്കണം. സ്റ്റാൻഡിൽ ട്രിപ്പ് അവസാനിക്കുന്ന എല്ലാ ബസുകളും കിഴക്കേക്കവലയില്‍ എത്തി യാത്രക്കാരെ ഇറക്കി മടങ്ങാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
