മല്ലപ്പള്ളി: യുവാവിന്റെ പണവും ഫോണും ബൈക്കും കവർച്ച ചെയ്യപ്പെട്ട കേസിൽ പ്രതി കുടുങ്ങിയത് പോലീസിന്റെ സമയോചിതമായ ഇടപെടലിനേതുടർന്ന്.
മാത്രമല്ല, കീഴ്വായ് പൂര് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഈ കവർച്ചാ സംഭവത്തിൽ അപൂർവവും അത്ഭുതകരവുമായ ട്വിസ്റ്റുകളാണ് അരങ്ങേറിയത്.
യുവവ്യവസായിക്കു മദ്യം നൽകി ബോധരഹിതനാക്കി പണവും ബൈക്കും മൊബൈൽഫോണുമായി കടക്കാൻശ്രമിച്ച കല്ലൂപ്പാറ തുരുത്തിക്കാട് കോമളം മേനാംവീട്ടിൽ തരുൺ തങ്കച്ചൻ പെരുമാളിന്റെ പണവും ബൈക്കും മൊബൈലും കവരാൻ ശ്രമിച്ചതിന് മല്ലപ്പള്ളി ഈസ്റ്റ് മുരണി ചക്കാലയിൽ പ്രഭനാണ് (34) കുടുങ്ങിയത്.
നിരവധി മോഷണക്കേസിൽ ഇയാൾക്കുള്ള ബന്ധങ്ങളും ഇതോടെ പുറത്തുവന്നു.
കഴിഞ്ഞദിവസം വൈകുന്നേരം പട്രോളിംഗിനിടെ കീഴ്വായ്പൂര് എസ്ഐ സുരേന്ദ്രന് ലഭിച്ച ഫോൺ കോളിനേ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പ്രഭൻ കുടുങ്ങുന്നത്.
മുരണി ഓർത്തഡോക്സ് പള്ളിയിൽ കൂട്ടമണിയടിച്ച ഒരാളെ വിശ്വാസികളും നാട്ടുകാരും ചേർന്ന് പിടിച്ചുവച്ചിരിക്കുന്നുവെന്നായിരുന്നു ഫോൺ സന്ദേശം.
ആളുകൾ വളഞ്ഞുവച്ച യുവാവിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ വെളിപ്പെട്ടത് ഒരു സിനിമാരംഗത്തിന്റെ കൊഴുപ്പ്.
സർവതും നഷ്ടപ്പെട്ട ദുരവസ്ഥയിൽ പള്ളിയുടെ കൂട്ടമണി അടിച്ചതാണെന്ന് തരുൺ എന്ന യുവ വ്യവസായി മൊഴി നല്കി.
മദ്യം വാങ്ങി കുടിപ്പിച്ച് തരുണിനെ അബോധാവസ്ഥയിലാക്കി പണവും തിരിച്ചറിയൽ കാർഡ്, എടിഎം കാർഡ് തുടങ്ങിയ രേഖകളടങ്ങിയ പേഴ്സ്, പോക്കറ്റിലിരുന്ന 18000 രൂപ, 84000 രൂപ വിലവരുന്ന മൊബൈൽ ഫോൺ, റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ താക്കോൽ എന്നിവ കൈവശപ്പെടുത്തി കടന്നുകളഞ്ഞ പ്രഭനെതിരേയായിരുന്നു മൊഴി.
തരുണിനെ പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു പരാതിയും എഴുതിവാങ്ങി.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കവർച്ചാമുതലുകളും ബൈക്കുമായി പുനലൂർ ഭാഗത്തേക്കാണ് പ്രഭൻ കടന്നതെന്നു മനസിലായി.
ഇതിനിടെ പ്രഭൻ സഞ്ചരിച്ച ബൈക്ക്, കോന്നിയിൽ ജെസിബിയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി.
തുടയിലും വയറ്റിലുമൊക്കെ പരിക്കേറ്റ ഇയാളെ സ്ഥലത്തുണ്ടായിരുന്ന കമ്പനി ജീവനക്കാർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ചികിത്സ ലഭ്യമാക്കിയ ശേഷം വിവരം അവർ കോന്നി പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തി കാര്യങ്ങൾ തിരക്കിയപ്പോൾ സംഭവങ്ങൾ വെളിപ്പെടുത്താൻ പ്രഭനും തടസമുണ്ടായില്ല.
കോന്നി പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ, അവർ അറിയിച്ചതുപ്രകാരം, കീഴ്വായ്പൂര് പോലീസ് സംഘം എത്തി പ്രതിയെ തിരിച്ചറിഞ്ഞു.
കുറ്റം സമ്മതിച്ച പ്രഭന്റെ കൈയിൽ നിന്നും മൊബൈൽ ഫോണും വിവിധ കാർഡുകൾ അടങ്ങിയ പേഴ്സും,17410 രൂപയും, ബൈക്കും കണ്ടെടുത്തശേഷം കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് കഴിയുന്ന പ്രതി അപകടം സംഭവിച്ചില്ലായിരുന്നെങ്കിൽ സംസ്ഥാനം വിട്ടുപോകാനുള്ള തയാറെടുപ്പിലായിരുന്നു.
യഥാസമയമുള്ള എസ്ഐ സുരേന്ദ്രന്റെയും സംഘത്തിന്റെയും ചടുല നീക്കത്തിലൂടെ പ്രതിയുടെ ഫോൺ പിന്തുടർന്ന് നീങ്ങുകയും പ്രതി ഉടനെ കുടുങ്ങുമെന്ന ഘട്ടത്തിൽ അപകടം സംഭവിച്ചത് സുപ്രധാന വഴിത്തിരിവാകുകയും ചെയ്തു.
കുറച്ചുമാസം മുമ്പ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകത്തിലെ പ്രതികളെ കൈയോടെ പിടികൂടിയതും അന്നത്തെ നൈറ്റ് പട്രോൾ എസ്ഐ ആയിരുന്ന സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
ആസൂത്രിതമായി മദ്യപിപ്പിച്ച് ബോധം കെടുത്തിയശേഷം കവർച്ച നടത്തി മുങ്ങിയ പ്രതിയെ കുടുക്കിയ അന്വേഷണ സംഘത്തിൽ എസ്സിപിഒ രഘുനാഥൻ, റെജിൻ എസ്. നായർ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.