അന്ന് ഡോക്ടര്‍മാര്‍ എഴുതിത്തള്ളിയ കേസായിരുന്നു ഞാന്‍ ! എന്നാല്‍ ഞാന്‍ രക്ഷപ്പെട്ടു; ഇത് തന്റെ രണ്ടാം ജന്മമെന്ന് പ്രണവിന്റെ നായിക…

മലയാളത്തിലെ യുവനടനും സഹസംവിധായകനുമായ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

റേച്ചല്‍ ഡേവിഡായിരുന്നു ചിത്രത്തിലെ നായിക. ഈ ഒരൊറ്റ ചിത്രത്തോട് കൂടി തന്നെ റേച്ചല്‍ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു.

സൂപ്പര്‍ താരവും എംപിയുമായ സുരേഷ് ഗോപി നായകനായ കാവല്‍ എന്ന സിനിമയിലും റേച്ചല്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റേച്ചല്‍പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

താന്‍ കുട്ടിക്കാലത്ത് മണ്ണെണ്ണ കുടിച്ചതിനെക്കുറിച്ചും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞിട്ടും താന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ചുമായിരുന്നു നടിയുടെ തുറന്നു പറച്ചില്‍.

റേച്ചല്‍ ഡേവിഡിന്റെ വാക്കുകള്‍ ഇങ്ങനെ…ചെറുപ്പത്തില്‍ എനിക്ക് ഒന്നര വയസുള്ള സമയത്തായിരുന്നു സംഭവം. എനിക്ക് ഓര്‍മ്മയില്ല.

പക്ഷെ ഈ സംഭവം മമ്മി എപ്പോഴും പറയാറുണ്ട്. ലോകകപ്പിന്റെ സമയമാണ്. അന്ന് പപ്പയ്ക്ക് പെപ്സി കുടിക്കുന്ന ശീലമുണ്ടായിരുന്നു.

എനിക്കും തരുമായിരുന്നു. അങ്ങനെ എനിക്ക് അതിന്റെ രുചി പരിചിതമായിരുന്നു. നീല നിറത്തിലുള്ള പെപ്സിയായിരുന്നു അന്ന് കിട്ടിയിരുന്നത്.

ഒരു ദിവസം അടുക്കളയിലേക്ക് ചെന്ന് പെപ്സി ബോട്ടില്‍ എടുത്തു കുടിച്ചു. പക്ഷെ അത് മണ്ണെണ്ണ ആയിരുന്നു.

പെപ്സിയുടെ ബോട്ടിലില്‍ മണ്ണെണ്ണ ഒഴിച്ച് വച്ചിരിക്കുകയായിരുന്നു. എന്റെ ബോധം പോയി. ആകെ പ്രശ്നമായി. അന്നത്തെ സമയത്ത് ഫോണ്‍ ഒന്നുമുണ്ടായിരുന്നില്ല.

എന്റെ അമ്മയാകട്ടെ എന്റെ അനിയത്തിയെ ഗര്‍ഭം ധരിച്ചിരുന്ന സമയമാണ്. വീട്ടില്‍ ആരുമില്ലായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു അമ്മ.

അത് വഴി ബൈക്കില്‍ പോവുകയായിരുന്ന ആരോടോ സഹായം ചോദിച്ച് അങ്ങനെ അടുത്തുള്ള നഴ്സിംഗ് ഹോമിലെത്തിച്ചു. പക്ഷെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല.

എങ്ങനെയോ അമ്മ അയല്‍ക്കാരുമായി ബന്ധപ്പെട്ടു. ഇതാണ് സംഭവിച്ചതെന്ന് ബന്ധുക്കളെ ആരെയെങ്കിലും അറിയിക്കാന്‍ ആവശ്യപ്പെട്ടു.

വിവരം അറിഞ്ഞതും ഡാഡിയും അങ്കിളും ആന്റിയുമൊക്കെ ഓടിയെത്തി. എന്നെ ആശുപത്രിയില്‍ കൊണ്ടു പോയി.

ഞങ്ങള്‍ പരാമവധി ശ്രമിക്കാം പക്ഷെ ഈ കുട്ടി രക്ഷപ്പെടും എന്ന കാര്യത്തില്‍ ഒരു പ്രതീക്ഷയും ഇല്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.

അത്രയും മണ്ണെണ്ണ ശ്വാസകോശത്തെ ബാധിച്ചിരുന്നു. നാല് മണിക്കൂര്‍ ഐസിയുവില്‍ കിടന്നിട്ടും എനിക്ക് ബോധം വന്നില്ല.

ശരിക്കും പ്രാര്‍ത്ഥനയാണ് എന്നെ തിരിച്ചു കൊണ്ടു വന്നത്. ശരിക്കും ഒരു അത്ഭുതമാണ്.
എന്റെ ഇടതുകയ്യില്‍ ഒരു പൊള്ളിയ പാടുണ്ട്.

ആശുപത്രിക്കാര്‍ക്ക് വന്നൊരു തെറ്റാണ്. എന്റെ ശ്വാസകോശം ശുദ്ധീകരിക്കാനായി അവര്‍ സ്റ്റീം ഇന്‍ഹലേഷന്‍ തന്നിരുന്നു.

പക്ഷെ അത് കഴിഞ്ഞ് ആ ചൂടുള്ള വെള്ളം എടുക്കാന്‍ അവര്‍ മറന്നു. എനിക്ക് പൊള്ളുന്നുണ്ടായിരുന്നു.

ഞാന്‍ കരയുന്നുണ്ടായിരുന്നുവെങ്കിലും കുട്ടിയായത് കൊണ്ടാണെന്ന് കരുതി അവര്‍ പോയി. പിന്നെ വന്നു നോക്കുമ്പോഴാണ് അവര്‍ കാര്യം അറിയുന്നത്.

ഞാന്‍ സിനിമയില്‍ വരുമ്പോള്‍ പലരും പറഞ്ഞു ഇത് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മാറ്റണമെന്ന്. ‘പക്ഷെ ഞാന്‍ പറഞ്ഞു എന്റെ കൂടെ എന്നുമുണ്ടാകും ഈ പാട് ‘ എന്നും താരം പറയുന്നു.

Related posts

Leave a Comment