ബംഗളൂരുവിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ അനേരി താക്കർ, തനിക്കുണ്ടായ ഭയപ്പെടുത്തുന്ന ഒരു അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. വീട്ടിൽ മറന്നുവെച്ച ജാക്കറ്റ് സുഹൃത്തിന് തിരികെ അയക്കുന്നതിനായി രാത്രി 9:30ഓടെയാണ് ഇവർ ഊബർ പാർസൽ സർവീസ് ബുക്ക് ചെയ്തത്. എന്നാൽ സാധനം വാങ്ങാനെത്തിയ ഡെലിവറി എക്സിക്യൂട്ടീവ് മദ്യപിച്ചിരുന്നതായും തനിക്ക് അത് ഏറെ സുരക്ഷിതത്വമില്ലായ്മ ഉണ്ടാക്കിയതായും അനേരി വെളിപ്പെടുത്തി.
വീട്ടിലെത്തിയ ഡെലിവറി ജീവനക്കാരൻ ആദ്യം സാധനം ഇടാനായി ഒരു കാരി ബാഗ് ആവശ്യപ്പെട്ടു. തുടർന്ന് തന്റെ ഫോണിൽ ചാർജ് കുറവാണെന്നും ദൂരെ സ്ഥലത്തേക്ക് പോകേണ്ടതുണ്ടെന്നും പറഞ്ഞ് സിഗരറ്റ് വലിച്ചു വരുന്നത് വരെ ഫോൺ ചാർജ് ചെയ്യാൻ ഇയാൾ അഭ്യർത്ഥിച്ചു. അതിനുശേഷമാണ് സിഗരറ്റ് വലിക്കാനായി വീടിന്റെ ബാൽക്കണിയിൽ കയറാൻ അനുവദിക്കണമെന്ന് ഇയാൾ അനേരിയോട് ആവശ്യപ്പെട്ടത്.
സുഹൃത്ത് ഉറങ്ങുകയാണെന്ന് പറഞ്ഞ് അനേരി ഈ ആവശ്യം നിരസിച്ചെങ്കിലും അയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി. ഫോണിൽ 45 ശതമാനം ചാർജ് ഉള്ളത് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളുടെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ച് ഇവർക്ക് വലിയ ഭയം തോന്നി. സാഹചര്യം മോശമാണെന്ന് മനസ്സിലാക്കിയ ഇവർ ഉടൻ തന്നെ കെട്ടിടത്തിലെ സെക്യൂരിറ്റി ഗാർഡിനോട് മുകളിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.
ആപ്പിൽ വിവരങ്ങൾ ഉള്ളപ്പോഴും ഇയാൾ അനേരിയുടെ വ്യക്തിഗത മൊബൈൽ നമ്പർ നൽകാൻ സമ്മർദ്ദം ചെലുത്തി. ആപ്പിലെ എൻക്രിപ്റ്റഡ് നമ്പർ ഒഴിവാക്കി നേരിട്ടുള്ള നമ്പർ സ്വന്തമാക്കാനാണ് ഇയാൾ ശ്രമിച്ചതെന്ന് അനേരി സംശയിക്കുന്നു. രണ്ടു മീറ്റർ അകലെ നിന്നുപോലും മദ്യത്തിന്റെ രൂക്ഷമായ മണം വരുന്നുണ്ടായിരുന്നതിനാലും പേടി തോന്നിയതിനാലും ഒടുവിൽ ഇവർ നമ്പർ നൽകാൻ നിർബന്ധിതയാവുകയായിരുന്നു.
വിഷയത്തിൽ ഊബർ കമ്പനി അടിയന്തരമായി ഇടപെടണമെന്നും ജീവനക്കാരനെതിരെ അന്വേഷണം നടത്തണമെന്നും അനേരി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയോട് ഊബർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും ഇയാൾക്കെതിരെ ആപ്പിലൂടെ പരാതി നൽകിയ ഇവർ, ഇത്തരം ഡെലിവറി ആപ്പുകൾ ഉപഭോക്താക്കളുടെ കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നും ഓർമിപ്പിച്ചു.
