ഒത്തുതീര്‍പ്പിന് പോലീസ് സമ്മര്‍ദം! കൂട്ടബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി ജീവനൊടുക്കി; കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പെണ്‍കുട്ടി

ലക്നൊ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി. പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കേസില്‍ ഒത്തുതീര്‍പ്പിന് പൊലീസ് സമ്മര്‍ദം ചെലുത്തിയതിനെ തുടർന്നാണ് അതിജീവിതയായ പതിനഞ്ചുകാരി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ജൂലൈ 15 ന് പെണ്‍കുട്ടിയെ പ്രദേശവാസികളായ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

പ്രതികളില്‍ ഒരാള്‍ രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ കീഴ്പ്പെടുത്തുകയും ബന്ദിയാക്കി അടുത്തുള്ള കാട്ടില്‍ എത്തിച്ച് മറ്റു മൂന്നുപേര്‍ക്കൊപ്പം ബലാത്സംഗം ചെയ്യുകയുമായിരുന്നു.

കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന പെണ്‍കുട്ടി ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം അമ്മയെ അറിയിച്ചത്.

അവർ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 15ന് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാതെ ഒത്തുതീര്‍പ്പിന് സമ്മര്‍ദം ചെലുത്തുകയായിരുന്നു പോലീസ്. 

 
തങ്ങള്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കുറ്റവാളികള്‍ക്കൊപ്പം നിലയുറപ്പിക്കുകയാണ് പോലീസ് ചെയ്തതെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.

ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ആരും സഹായിക്കാന്‍ തയാറായില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

സംഭവം വിവാദമായതോടെ പ്രതികളുടെ കുടുംബാംഗങ്ങള്‍ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

കേസില്‍ വീരേഷ് എന്നയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ജിനേഷ്, സുവേന്ദ്ര, ബിപിന്‍ എന്നീ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

Related posts

Leave a Comment