യുഎഇ സന്ദര്‍ശനവേളയില്‍ രാഹുല്‍ഗാന്ധി കഴിച്ചത് ഒന്നരലക്ഷം രൂപയുടെ ഭക്ഷണം! സംഘപരിവാര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്ന വ്യാജവാര്‍ത്ത, സോഷ്യല്‍മീഡിയ പൊളിച്ചത്, അതില്‍ത്തന്നെ ഉണ്ടായിരുന്ന മണ്ടത്തരം ഉപയോഗിച്ച്

എന്തെങ്കിലും ഒരു വാര്‍ത്ത കിട്ടാന്‍ നോക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. കേട്ടപാതി കേള്‍ക്കാത്ത പാതി സമൂഹമാധ്യമങ്ങളിലൂടെ അത് ഷെയര്‍ ചെയ്യാന്‍. വാര്‍ത്ത സത്യമാണോ ആരെങ്കിലും മനപൂര്‍വം സൃഷ്ടിച്ചെടുത്തതാണോ എന്നൊന്നും ചിന്തിക്കാന്‍ പോലും പലരും തയാറാവുന്നില്ലെന്നതാണ് സത്യം. ഇത്തരത്തിലുള്ള പല വാര്‍ത്തകളും പലപ്പോഴും വ്യാജമെന്ന് തെളിയുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള മറ്റൊരു വാര്‍ത്തയാണിപ്പോള്‍ വ്യാജമെന്ന് തെളിഞ്ഞിരിക്കുന്നത്.

യുഎഇ സന്ദര്‍ശനവേളയില്‍ രാഹുല്‍ ഗാന്ധി കഴിച്ചത് ബീഫ് അടങ്ങിയ ഒന്നരലക്ഷം രൂപയുടെ പ്രഭാതഭക്ഷണമാണെന്ന വാര്‍ത്തയായിരുന്നു അത്. ആളൊന്നിന് ഒന്നരലക്ഷം രൂപ വീതമുള്ള ഭക്ഷണം, എന്നിട്ട് ദാരിദ്രത്തെക്കുറിച്ച് പ്രസംഗിക്കുന്നു. എന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പമുള്ള കമന്റ്. ഇപ്പോഴിതാ വ്യാജവാര്‍ത്തയെ പൊളിച്ചടുക്കി സത്യം പുറത്തുവന്നിരിക്കുന്നു. എം. എ യുസഫലി, കോണ്‍ഗ്രസ് ഉപദേഷ്ടാവ് സാം പിത്രോദ, ജെംസ് എജ്യുക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി എന്നിവരോടൊപ്പം രാഹുല്‍ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം ഹില്‍ട്ടന്‍ ഹോട്ടലില്‍ 1500 പൗണ്ടിന്റെ ഭക്ഷണം കഴിച്ചെന്ന അടിക്കുറിപ്പോടെ വന്‍ രീതിയില്‍ പ്രചരിച്ചിരുന്നു.

അതേസമയം വ്യാജവാര്‍ത്തയുടെ അടിക്കുറിപ്പിന്റെ തുടക്കത്തില്‍ തന്നെ വന്ന അബദ്ധമാണ് സംഭവം സത്യമല്ലെന്ന് ആളുകളില്‍ തോന്നലുണ്ടാക്കിയത്. ദുബായ് കറന്‍സി ദിര്‍ഹമാണ്. എന്നാല്‍ പ്രചാരണത്തില്‍ 1500 പൗണ്ട് എന്നാണ് എഴുതിയിരുന്നത്. അതേസമയം ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി സ്ഥിരീകരണവും വന്നിരിക്കുകയാണ് ഇപ്പോള്‍.

പ്രഭാത ഭക്ഷണം കഴിച്ചത് ഹോട്ടലില്‍ നിന്നല്ലെന്നും സണ്ണി വര്‍ക്കിയുടെ വീട്ടില്‍ നിന്നാണെന്നും സ്ഥിരീകരണം വന്നു. യുസഫലിയുടെ ഓഫീസും ഇത് സത്യമാണെന്ന് വെളിപ്പെടുത്തിതോടെ വ്യാജവാര്‍ത്ത അടിമുടി പൊളിഞ്ഞിരിക്കുകയാണ്. ഈ മാസം 11ന് നടന്ന വിരുന്നില്‍ ടര്‍ക്കി കോഴിയുടെ മാംസമാണ് വിളമ്പിയതെന്ന് കോണ്‍ഗ്രസ് വക്താവ് സ്ഥിരീകരിച്ചു.

Related posts