യന്തിരന്‍ 2.0യുടെ ഷൂട്ടിംഗിന്റെ ഇടയ്ക്കു വച്ച് പിന്മാറാനൊരുങ്ങിയതാണ്; പക്ഷെ ഷങ്കറിന്റെ വാക്കുകള്‍ എന്നെ അതില്‍ നിന്നു തടഞ്ഞു; തുറന്നു പറച്ചിലുമായി രജനികാന്ത്

രജനികാന്തിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം എന്തിരന്‍ 2.0യുടെ റിലീസിംഗ് കാത്തിരിക്കുകയാണ് ആരാധകര്‍. വന്‍വിജയമായ എന്തിരന്റെ രണ്ടാംഭാഗമായ 2.0 ഹോളിവുഡ് സിനിമയോടു കിടപിടിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ രജനീകാന്ത് നടത്തിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്. 2.0യുടെ ഷൂട്ടിംഗിനിടെ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങിയതാണെന്നായിരുന്നു രജനിയുടെ വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് വേളയില്‍ നടത്തിയ പ്രസംഗത്തിലാണ് രജനികാന്തിന്റെ വെളിപ്പെടുത്തല്‍. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടാണ് ചിത്രത്തില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് താന്‍ ആലോചിച്ചതെന്ന് രജനികാന്ത് പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഷങ്കറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ മറുപടിയാണ് എന്നെ കരുത്തനാക്കിയത്. ‘സര്‍, ഒന്നും പേടിക്കേണ്ട. സാറിന് ചെയ്യാന്‍ പറ്റുന്നതുപോലെ ചെയ്താല്‍ മതി. അതുപോലെ നമുക്ക് ഷൂട്ട് ചെയ്യാം. സാര്‍ ഇല്ലെങ്കില്‍ ഈ ചിത്രമില്ലെന്നായിരുന്നു ഷങ്കര്‍ പറഞ്ഞത്’.’നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനായി വരുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കും. പണം നഷ്ടമാകുന്നെങ്കില്‍ പോകട്ടെ’ എന്നായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്. ഈ സുഹൃത്തുക്കളുടെ വാക്കുകളാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും യന്തിരന്‍ രണ്ടാംഭാഗം പൂര്‍ത്തിയാക്കാന്‍ തനിക്കും ശരീരത്തിനും മരുന്നായത് രജനി വെളിപ്പെടുത്തി.

ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് 2.0. ഏകദേശം 600 കോടി മുടക്കിയെത്തുന്ന ചിത്രം 3ഡിയിലാണ്. ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലുള്ളതാണ്. കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകര്‍. ഷങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ ആര്‍ റഹ്മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 29 ന് തിയേറ്ററുകളിലെത്തും.

Related posts