ബോളിവുഡിലെ മാതൃകാ താര ദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇരുവര്‍ക്കും 2024 സെപ്റ്റംബറില്‍ ദുവ എന്ന മകളും ജനിച്ചിരുന്നു. മുംബൈയിലെ ഏറ്റവും ആഡംബര മേഖലയിലാണ് ഇവർ താമസിക്കുന്നത്. ഇപ്പോഴിതാ, ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് രണ്‍വീര്‍ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും മുംബൈയിലെ ആഡംബര അപ്പാര്‍ട്ട്മെന്റിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
രണ്‍വീറിന് വാട്സ്ആപ്പ് വഴി ലഭിച്ച വോയ്സ് നോട്ടിലാണ് അജ്ഞാതന്‍ വധഭീഷണി മുഴക്കുകയും കോടിക്കണക്കിന് രൂപ ആവശ്യപ്പെടുകയും ചെയ്തത്. ഭീഷണി ലഭിച്ചതിനു പിന്നാലെ ആറു സായുധ സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരു പോലീസ് ഉദ്യോഗസ്ഥനെയും വസതിക്കുപുറത്ത് വിന്യസിച്ചു. സ്വകാര്യ ഏജന്‍സിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
എന്നാല്‍, അപ്പാര്‍ട്ട്മെന്റിന്റെ നടത്തിപ്പു ചുമതല വഹിക്കുന്ന സൊസൈറ്റി മാനേജിംഗ് കമ്മിറ്റിയുടെ അനുമതിയില്ലാതെ ആയുധധാരികളായ ഉദ്യോഗസ്ഥര്‍ ഫ്ളാറ്റിന്റെ ലോബിയിലും ജിമ്മിലും കുട്ടികള്‍ കളിക്കുന്ന സ്ഥലത്തും ആയുധങ്ങളുമായി ചുറ്റിത്തിരിയുന്നതു മറ്റു താമസക്കാര്‍ക്കിടയില്‍ വലിയ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം മറ്റു കുടുംബങ്ങളുടെ സ്വകാര്യതയെയും സമാധാനത്തെയും ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സൊസൈറ്റി അധികൃതര്‍ ദാദര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബോളിവുഡ് സംവിധായകന് രോഹിത്ഷെട്ടിയുടെ വീടിനുനേരേ വെടിവയ്പ് ഉണ്ടായ സാഹചര്യത്തില്‍, ഈ ഭീഷണിക്കു പിന്നില്‍ ബിഷ്ണോയ് സംഘമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
നേരത്തെ സെയ്ഫ് അലി ഖാന്റെ വീടിനു നേരേ ആക്രമണം ഉണ്ടാവുകയും താരത്തിനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തലനാരിഴയ്ക്കാണ് അന്ന് നടന് രക്ഷപ്പെട്ടത്. ഈ സംഭവം ബോളിവുഡിനെയാകെ പിടിച്ചുലച്ചിരുന്നു. താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് മുംബൈ പോലീസിനും ഇപ്പോൾ വലിയ ബാധ്യതയായിരിക്കുകയാണ്.
