കോഴിക്കോട്: രാജ്യത്തെ നടുക്കിയ കോയമ്പത്തൂര്‍ സ്ഫോടന കേസിലെ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍ . പന്നിയങ്കര യമുന ഹൗസില്‍ എന്‍.പി.നൂഹു എന്ന റഷീദിനെയാണ് കോയമ്പത്തൂര്‍ സ്ഫോടന കേസ് അന്വേഷിക്കുന്ന തമിഴ്നാട് സിബിസിഐഡി ചെന്നൈയില്‍ വച്ച് പിടികൂടിയത്.
ദുബായില്‍നിന്ന് തിരിച്ചെത്തിയ റഷീദിനെ സിബിസിഐഡി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ചെന്നൈ കോടതിയില്‍ ഹാജരാക്കി.20 വര്‍ഷം ദുബായില്‍ താമസിക്കുകയായിരുന്നു റഷീദ്. മഅ്ദനിയുടെ സന്തതസഹചാരിയായിരുന്നു റഷീദെന്നാണ് പോലീസ് പറയുന്നത്.
സ്ഫോടനശേഷം പിഡിപി നേതാവ് മഅ്ദനിയെ കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് റഷീദ് ദുബായിലേക്ക് കടന്നത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും , ആഭ്യന്തരസുരക്ഷാ വിഭാഗവും തമിഴ്നാട് ക്യുബ്രാഞ്ചും സിബിസിഐഡിയും റഷീദുമായി ബന്ധപ്പെട്ട് നിരവധി തവണ വീട്ടില്‍ വിവരങ്ങള്‍ അന്വേഷിച്ച് എത്തിയിരുന്നു. എന്നാല്‍ ദുബായില്‍ ആണെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
1998 ഫെബ്രുവരി 14 നാണ് ബിജെപി നേതാവ് എല്‍.കെ. അദ്വാനി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആര്.എസ്. പുരം ഡിബി റോഡില്‍ എത്തുന്നതിനു മുമ്പ ആദ്യ സ്ഫോടനം നടക്കുന്നത്. തിരുവനന്തപുരത്ത് നിന്നു പ്രത്യേക വിമാനത്തില്‍ എത്തുമെന്നറിയിച്ച അദ്വാനി നിശ്ചയിച്ചതിലും അല്‍പ്പം വൈകിയെത്തിയതിനാലാണ് അന്ന് രക്ഷപ്പെട്ടത്.
ആര്.എസ്.പുരം, സര്‍ക്കാര്‍ മെഡിക്കല്‍കോളജ് ആശുപത്രി പരിസരം, റെയിവേ സ്റ്റേഷന് വാഹനപാര്‍ക്കിംഗ് കേന്ദ്രം, ഗാന്ധിപുരം തുടങ്ങിയ ഭാഗങ്ങളില്‍ ഫെബ്രുവരി 14,15 ദിവസങ്ങളിലായി 18 സ്ഫോടനങ്ങളായിരുന്നു നടന്നത്. 58 പേര് മരിക്കുകയും 200 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
1997 നവംബറില്‍ നഗരത്തില്‍ നടന്ന വര്‍ഗീയ കലാപത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവയ്പ്പില്‍ 18 പേര് മരിച്ചതിന്റെ പ്രതികാരമായാണ് അല്‍ ഉമ്മ എന്ന തീവ്രവാദ സംഘടന സ്ഫോടന പരമ്പര ആസൂത്രണം ചെയ്തതെന്നായിരുന്നു പോലീസിന്റെ നിഗമനം.
അല്‍ ഉമ്മ സ്ഥാപക നേതാവ് എസ്.എ. ബാഷ, ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരി, പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി ഉള്‍പ്പെടെ 168 പേരായിരുന്നു സ്ഫോടന പരമ്പരിയില്‍ പ്രതികളായുള്ളത്. 44 കേസുകളായിരുന്നു അന്ന് രജിസ്റ്റര്‍ ചെയ്തത്. 2007 ല്‍ ഓഗസ്റ്റില്‍ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചതില്‍ മഅ്ദനി ഉള്‍പ്പെടെ എട്ടുപേരെ കോടതി വിട്ടയയ്ക്കുകയായിരുന്നു.