കരുതല്‍ ധനശേഖരത്തില്‍ നിന്ന് മൂന്നര ലക്ഷം കോടി രൂപ ആര്‍ബിഐയോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍! സര്‍ക്കാര്‍ ഖജനാവ് കാലിയാണെന്നതിന്റെ വ്യക്തമായ സൂചനയെന്ന് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍

സര്‍ക്കാര്‍ ഖജനാവ് കാലിയോ എന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് കേന്ദ്രത്തില്‍ അരങ്ങേറുന്നത്. കരുതല്‍ ധനശേഖരത്തില്‍ നിന്ന് മൂന്നര ലക്ഷം കോടി രൂപ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിരിക്കുകയാണ്. കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാകുമെന്ന് റിസര്‍വ് ബാങ്ക് മറുപടി നല്‍കുകയും ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളില്‍ ആഭ്യന്തര-അന്താരാഷ്ട്ര വിപണികളില്‍ ഇടപെടാനുള്ള ആര്‍.ബി.ഐയുടെ ശേഷിയുമായി നേരിട്ടുബന്ധപ്പെട്ടതാണ് കരുതല്‍ ധനം.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ അടയാളം കൂടിയാണിത്. നിലവില്‍ 9.59 ലക്ഷം കോടിയാണ് കരുതല്‍ ധനമായി ആര്‍.ബി.ഐ നീക്കിവെച്ചിട്ടുള്ളത്. ഇതില്‍ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഖജനാവ് കാലിയാണെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നു.

Related posts