ആറു മാസം മുമ്പ് 271 കോടി രൂപ നഷ്ടമായിരുന്ന ജിയോ ഇപ്പോള്‍ 7120 കോടി രൂപയുടെ ലാഭത്തില്‍; സാമ്പത്തിക വിദഗ്ധരെപ്പോലും അമ്പരപ്പിക്കുന്ന മുകേഷ് അംബാനിയുടെ തന്ത്രങ്ങള്‍ ഇങ്ങനെ…

അണ്ണാന്‍ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കേണ്ട എന്നു പറയുന്നതു പോലെ അംബാനിയെ ബിസിനസ് പഠിപ്പിക്കേണ്ട കാര്യമില്ല എന്നും പറയാം. ജിയോ തുടങ്ങിയപ്പോള്‍ പലരും മുഖം ചുളിച്ചിരുന്നു ഈ അംബാനിയ്ക്ക് ഇത് എന്തു പറ്റി എന്നുവരെ പലരും ചോദിച്ചു.

കാരണം ഇന്നുവരെ കേട്ടിട്ടില്ലാത്ത സൗജന്യം വാരിക്കോരി കൊടുത്തുകൊണ്ടായിരുന്നു ജിയോയുടെ രംഗപ്രവേശം. കമ്പനി ലാഭത്തിലാകാന്‍ നാലു വര്‍ഷത്തിലധികം വേണമെന്നായിരുന്നു മുമ്പ് പറഞ്ഞു കേട്ടത്.

എന്നാല്‍ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടമാണ് ഇപ്പോള്‍ അംബാനിയുടെ ടെലികോം കമ്പനി നടത്തിയിരിക്കുന്നത്. റിലയന്‍സ് ജിയോയുടെ നാലാം പാദത്തിലെ വന്‍ കുതിപ്പിനെ കുറിച്ചാണ് മിക്ക ടെക്, സാങ്കേതിക വിദഗ്ധരും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

ഇത്രയും കുറഞ്ഞ കാലത്തിനിടെ ഒരു സംരംഭം ലാഭത്തിലാകുന്നത് ശ്രദ്ധേയമാണ്. എങ്ങനെയാണ് ഇത്രയും ലാഭം നേടാന്‍ അംബാനിക്ക് കഴിഞ്ഞതെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

ശരിക്കും ട്രായിയുടെ ഒരൊറ്റ തീരുമാനമായിരിക്കും കമ്പനിയെ ഇത്രയും വലിയ ലാഭത്തിലാക്കിയത്. ഇന്റര്‍കണക്ഷന് നല്‍കേണ്ട തുക 14 പൈസയില്‍ നിന്ന് ആറു പൈസയായി വെട്ടിക്കുറച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ജിയോ തന്നെയാണ്.

കാരണം അണ്‍ലിമിറ്റഡ് കോള്‍ സര്‍വീസ് തുടങ്ങിയ ജിയോയെ സംബന്ധിച്ചിടത്തോളം ഈ വഴിക്ക് എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ കമ്പനികള്‍ക്ക് വന്‍ തുക നല്‍കേണ്ടി വന്നിരുന്നു. രണ്ടാം പാദത്തില്‍ ഒരു ഇന്റര്‍കണക്ഷന് 14 പൈസ നല്‍കിയിരുന്ന ജിയോ ഒക്ടോബര്‍ മുതല്‍ ആറു പൈസയാണ് നല്‍കേണ്ടി വന്നത്.

സെപ്തംബര്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം 2,140 കോടി രൂപയാണ് ഇന്റര്‍ കണക്ഷന്‍ തുകയായി ജിയോ നല്‍കിയത്. ഇത് മൂന്നാം പാദത്തില്‍ 1,082 കോടി രൂപയായി കുറഞ്ഞിരുന്നു. നാലാം പാദത്തിലും ഇതിലും കുറഞ്ഞു.

ട്രായിയുടെ ആ തീരുമാനം വന്നിട്ടില്ലായിരുന്നുവെങ്കില്‍ മൂന്നും നാലും പാദത്തിലും ജിയോ നഷ്ടത്തിലാകുമായിരുന്നു. ഇത്രയൊക്കെ ഫ്രീ നല്‍കിയിട്ടും ജിയോ വരിക്കാരില്‍ നിന്നുള്ള ശരാശരി ആളോഹരി വരുമാനം (ARPU) കുത്തനെ കൂടി. 91, 71 കാലാവധിയിലേക്ക് 300 ന് മുകളില്‍ റീചാര്‍ജ് ചെയ്യാന്‍ തുടങ്ങിയതോടെ ജിയോയുടെ ആളോഹരി വരുമാനം മാസം 137.1 കടന്നു.

എന്നാല്‍ മറ്റു കമ്പനികളെ ഇത് വല്ലാതെ തളര്‍ത്തുകയും ചെയ്തു. നിലവില്‍ വിപണിയില്‍ നിന്ന് ലഭ്യമായ റിപ്പോര്‍ട്ട് പ്രകാരം മിക്ക വരിക്കാരും രണ്ട് കമ്പനികളുടെ സിം ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ മിക്കവരും വിളിക്കാന്‍ ഉപയോഗിക്കുന്നത് ജിയോയും ഇന്‍കമിങ് സിം മറ്റു കമ്പനികളുടേതുമാണ്.

ജിയോയുടെ ശരാശരി ആളോഹരി വരുമാനം 154 രൂപയാണ്. എയര്‍ടെല്ലിനേക്കാള്‍ 25 ശതമാനത്തിന്റെ മുന്നേറ്റമാണ് എആര്‍പിയു നിരക്കില്‍ കാണിക്കുന്നത്. എന്നാല്‍ രാജ്യത്തെ മുന്‍നിര കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ ആളോഹരി വരുമാനം 123 രൂപ മാത്രമാണ്.

ആളോഹരി വരുമാനം കൂടുകയും ചെലവ് കുറയുകയും ചെയ്തതോടെ ജിയോയുടെ വരുമാനം 180 ദിവസത്തിനിടെ 7,120 കോടി രൂപ കടന്നു. മൂന്നാം പാദത്തില്‍ ജിയോയുടെ ലാഭം 510 കോടിയാണ്, എന്നാല്‍ ഇരട്ടി വരിക്കാരുള്ള എയര്‍ടെല്ലിന്റെ ലാഭം കേവലം 82.90 കോടി രൂപ മാത്രമാണ്. 18.6 കോടി വരിക്കാര്‍ റിലയന്‍സ് ജിയോക്ക് ഉണ്ട്. പ്രവര്‍ത്തന വരുമാനം 3.60 ശതമാനം ഉയര്‍ന്ന് 7,120 കോടി രൂപയിലെത്തിയത് തന്നെയാണ് വലിയ നേട്ടം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാര്‍ച്ചില്‍ അവസാനിച്ച മൂന്നു മാസത്തില്‍ 9435 കോടി രൂപയാണ് ലാഭം. 2016-2017 വര്‍ഷവുമായി താരതമ്യപ്പെടുത്തിയാല്‍ 17.3% വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം റെക്കോര്‍ഡ് നിലവാരമായ 36,075 കോടി രൂപയിലെത്തി. വര്‍ധന 20.6%. ഓഹരി ഒന്നിന് ആറു രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു.

Related posts