ടവര്‍ ഇല്ലാത്ത നാടുകളില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ജിയോ ഐ.എസ്.ആര്‍.ഒയുമായി കൈകോര്‍ക്കുന്നു ! ഇതിനു പുറമേ അമേരിക്കന്‍ കമ്പനിയുടെ സാങ്കേതിക വിദ്യയും ഉപയോഗിക്കും;എതിരാളികളില്ലാതെ കുതിക്കാന്‍ മുകേഷ് അംബാനിയുടെ പുതിയ തന്ത്രങ്ങള്‍ ഇങ്ങനെ…

രാജ്യത്തെ ടെലികോം മേഖലയെ വരുതിയിലാക്കാന്‍ ജിയോയുടെ പുതിയ പുതിയ തന്ത്രം. ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങളുപയോഗിച്ച് ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്‍പ്പെടെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഐ.എസ്.ആര്‍.ഒയ്ക്ക് പുറമേ അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് ജിയോ ഉദ്ദേശിക്കുന്നത്.

അമേരിക്കയില്‍ സാറ്റ്‌ലൈറ്റ് വഴി ഇന്റര്‍നെറ്റ്, ടിവി പ്രക്ഷേപണം നടത്തുന്ന കമ്പനിയാണ് ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സ്. ഐ.എസ്.ആര്‍.ഒയുടെ സാറ്റലൈറ്റുകളും ഹ്യൂസിന്റെ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം വ്യാപമാക്കാന്‍ കഴിയുമെന്ന് ജിയോ പ്രതീക്ഷിക്കുന്നു. ടെലിഫോണ്‍ സേവനം ഇതുവരെ ലഭ്യമാക്കാന്‍ കഴിയാത്ത ഗ്രാമങ്ങളില്‍പ്പോലും ഇത്തരത്തില്‍ എത്താന്‍ കഴിയും.

വ്യത്യസ്ത ഭൂപ്രകൃതിയുടെ ഫലമായി മൊബൈല്‍ ടവറുകള്‍ക്ക് എത്താന്‍ പറ്റിയിട്ടില്ലാത്ത മലയോര പ്രദേശങ്ങളിലും ദ്വീപുകളിലുമുള്‍പ്പെടെ 400 വിദൂര പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കും. ഇത് കുറഞ്ഞ ചിലവില്‍ ജിയോയ്ക്ക് രാജ്യവ്യാപകമായുള്ള നെറ്റ്‌വര്‍ക്ക് കവറേജ് നേടിക്കൊടുക്കാനും വഴിയൊരുക്കുമെന്ന് തീര്‍ച്ചയാണ്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇത്തരത്തില്‍ 4ജി സേവനം ലഭ്യമാകുന്ന ആദ്യ ടെലികോം നെറ്റ്‌വര്‍ക്കും ജിയോ ആവും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈയിലും നാഗ്പൂരിലും സാറ്റലൈറ്റ് സ്‌റ്റേഷനുകളും, ലേയിലും പോര്‍ട്ട്‌ബ്ലെയറിലും മിനിഹബ്ബുകളും സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അങ്ങനെയെങ്കില്‍ ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ആന്റമാന്‍നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ നെറ്റ്‌വര്‍ക്ക് കവറേജ് ലഭ്യമാകും. നിലവില്‍ രാജ്യത്തെ ടെലികോം സേവനധാതാക്കളില്‍ മൂന്നാം സ്ഥാനമാണ് ജിയോയ്ക്കുള്ളത്. പുതിയ പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാവുമെന്നുറപ്പാണ്.

Related posts