ഹൂബ്ലി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്മീരിന് കിരീടം. ഹുബള്ളിയിൽ നടന്ന ആവേശകരമായ ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ചാണ് ജമ്മു കിരീടം നേടിയത്. ഒന്നാം ഇന്നിംഗ്സിലെ നിർണായക ലീഡാണ് ജമ്മു കാഷ്മീരിനെ ചാമ്പ്യൻമാരാക്കിയത്.
67 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ജമ്മു കാഷ്മീരിന്റെ ഈ നേട്ടം. സ്കോർ: ജമ്മു കാഷ്മീർ: 584, 342/4 കർണാടക: 293. ഒന്നാം ഇന്നിംഗ്സിൽ ജമ്മു ഉയർത്തിയ 584 റൺസിന് മറുപടി പറഞ്ഞ കർണാട 293 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഇതോടെ 291 റൺസിന്റെ നിർണായക ലീഡ് ജമ്മു കരസ്ഥമാക്കിയിരുന്നു.
കർണാടകയെ ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിങ്ങിനിറങ്ങിയ ജമ്മു നാലുവിക്കറ്റ് നഷ്ടത്തിൽ 342 റൺസെടുത്ത് നിൽക്കെ മത്സരം സമനിലയിൽ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. അഞ്ചാം ദിനം കാഷ്മീരിനായി ഖമ്രാൻ ഇക്ബാലും (160) സാഹിൽ ലോത്രയും (101) സെഞ്ചുറി നേടി.
മുംബൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങി കരുത്തരായ ടീമുകൾക്കൊപ്പം എലീറ്റ് ഗ്രൂപ്പ് ഡിയിലായിരുന്നു ഇത്തവണത്തെ ജമ്മു. ഗ്രൂപ്പ് റൗണ്ടിൽ മൂന്നു ജയമടക്കം 24 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് അവർ നോക്കൗട്ടിൽ പ്രവേശിച്ചത്.
ക്വാർട്ടർ ഫൈനലിൽ മധ്യപ്രദേശിനെ 56 റൺസിന് തോൽപിച്ച് സെമി ഉറപ്പിച്ചു. പിന്നാലെ ബംഗാളിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തി ഫൈനലിലേക്ക്. ഫൈനലിൽ കരുത്തരായ കർണാടകയെ കീഴടക്കി കിരീടം ചൂടി.
