കഴുത്തില്‍ കെട്ടിയ കയറൂരിയവള്‍! അവളാണ് പെണ്ണ്, അവള്‍ക്കൊരു ഉമ്മ; കാമുകനൊപ്പം മുങ്ങിയ നവവധുവിനെ പിന്തുണച്ച് ചുംബന സമര നായിക രശ്മി ആര്‍ നായര്‍ പറയുന്നതിങ്ങനെ

താലികെട്ടിയ പയ്യനെ ഉപേക്ഷിച്ചു കല്യാണപ്പന്തലില്‍ നിന്നു കാമുകനൊപ്പം മുങ്ങിയ നവവധുവിനെ പിന്തുണച്ച് ചുംബന സമര നായിക രശ്മി നായര്‍ രംഗത്ത്. ചുംബന സമരനായികാ നായകന്‍മാരായ രശ്മിയും, രാഹുല്‍ പശുപാലനും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചുംബന സമരത്തില്‍ നിറഞ്ഞു നിന്ന ഇരുവരും പിന്നീട് പെണ്‍വാണിഭക്കേസിലും പിടിയിലായിരുന്നു. ഭാര്യയെ വില്‍പനയ്ക്കു വച്ചതായി രാഹുലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ‘താരമായ’ രാഹുലിന്റെ ഭാര്യ രശ്മി നായരാണ് പുതിയ വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലുണ്ടായ സംഭവത്തില്‍ വധുവിനെ പിന്തുണച്ചാണ് രശ്മി തന്റെ ഫേസ്ബുക്ക് പേജില്‍ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തില്‍ നിന്നും താലികെട്ട് കഴിഞ്ഞിറങ്ങിയ യുവതി വരനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോകുകയായിരുന്നു. വിവാഹം കഴിഞ്ഞ് കതിര്‍മണ്ഡപത്തില്‍ നിന്ന് ഇറങ്ങി ഇരുവരും നടയില്‍ തൊഴാന്‍ നില്‍ക്കുമ്പോഴാണ് വരന്റെ ചെവിയില്‍ വധു ആ രഹസ്യം പറഞ്ഞത്. ഞാന്‍ നിന്റെ കൂടെ വരുമെന്ന് കരുതേണ്ട എന്നെ കൊണ്ടു പോകാന്‍ എന്റെ കാമുകന്‍ ഇതാ നില്‍ക്കുന്നു എന്ന് പറഞ്ഞ് ചൂണ്ടി കാണിച്ചുകൊടുത്തു. വിവരം കേട്ട് പരവശനായ വരന്‍ കൂടെയുള്ള ബന്ധുക്കളെ വിവരം ധരിപ്പിച്ചു . വരനും ബന്ധുക്കളും ചേര്‍ന്ന് അര മണിക്കൂറോളം യുവതിയുമായി അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നു സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇരുകൂട്ടരുടെയും ബന്ധുക്കള്‍ തമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലുമുണ്ടായി. പോലീസ് എത്തി ഇരുവിഭാഗത്തെയും പിടിച്ച് മാറ്റി. വരനും വീട്ടുകാര്‍ക്കും നഷ്ടപരിഹാരം നല്‍കാമെന്ന് പെണ്‍വീട്ടുകാര്‍ സമ്മതിച്ചതോടെയാണ് സംഘര്‍ഷം ഒഴിവായത്.

ഇതിനുശേഷം സോഷ്യല്‍ മീഡിയയില്‍ യുവതിയുടെ പ്രവര്‍ത്തിയെ എതിര്‍ത്ത് നിരവധിയാളുകള്‍ രംഗത്തെത്തി. എന്നാല്‍, യുവതിയെ പ്രശംസിച്ചാണ് ചുംബന സമര നായിക രശ്മി ആര്‍ നായര്‍ രംഗത്ത് എത്തിയത്. കഴുത്തില്‍ക്കെട്ടിയ കയറൂരിക്കൊടുത്തിട്ട് ഇഷ്ടപ്പെട്ടവനൊപ്പം പോയ അവളുണ്ടല്ലോ അവളാണ് പെണ്ണ് എന്ന നിലപാടാണ് രശ്മി സോഷ്യല്‍ മീഡിയയില്‍ എടുത്തത്. ഇതേ തുടര്‍ന്നു രശ്മിയെ എതിര്‍ത്തും അസഭ്യം പറഞ്ഞും നിരവധി കമന്റുകള്‍ ഇവരുടെ ഫേസ്ബുക്ക് പേജില്‍ നിറഞ്ഞിട്ടുണ്ട്.

Related posts