തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രം സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ധവളപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലും ശക്തമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും തള്ളിക്കൊണ്ടാണ് ധവളപത്രം സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതായി മുഖ്യമന്ത്രി വി.ഡി.സതീശന് വ്യക്തമാക്കി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍ വാക് പോരാട്ടം നടന്നു.
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ധവളപത്രത്തില്‍ പറയുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ പറയുന്നതാണ്. സംസ്ഥാനത്തിന്റെ പൊതുകടം 5.07 ലക്ഷം കോടിയാണെന്നാണ് ധവളപത്രം വ്യക്തമാക്കുന്നത്. വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്ഷന്, പലിശ എന്നിവയ്ക്കു വേണ്ടി ചെലവാകുന്നു
. 48.733 കോടി രൂപയുടെ കുടിശിക ഈ സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന് ധവളപത്രം പറയുന്നു.കിഫ്ബിക്ക് 21,000 കോടിരൂപയുടെ വായ്പ ബാധ്യതയുണ്ട്. കിഫ്ബിയുടെ അടിസ്ഥാന ആശയം ദുര്‍ബലമായി. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. നികുതി വരുമാനവും കേന്ദ്രസഹായവും കുറയുന്നുവെന്നാണ് കണ്ടെത്തല്‍.നിര്‍ണായകമായ പുതിയ നിര്‍ദേശങ്ങള്‍ ധവളപത്രത്തില്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ബെവ്കോ, സപ്ലൈകോ എന്നിവ ലയിപ്പിക്കണം. കെഎസ്ആര്‍ടിസി, ജലഅതോറിറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വലിയ നഷ്ടത്തിന് കാരണമാകുന്നു.
പൊതുമേഖല സ്ഥാപനങ്ങളില്‍ അടിമുടി മാറ്റം വേണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണം. ആസൂത്രണ ബോര്‍ഡ് പുനസംഘടിപ്പിക്കണം. 2026 ഏപ്രിലില്‍ സംസ്ഥാന ഖജനാവില്‍ ഉണ്ടായിരുന്ന തുക 5263 കോടി രൂപ മാത്രമായിരുന്നു. ശമ്പള പരിഷ്കരണം പത്ത് വര്‍ഷത്തിലൊരിക്കലാക്കണം. കെഎസ്ഇബി സ്വയംപര്യാപ്തമാകണം. പതിനാറാം ധനകാര്യ കമ്മീഷന് നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന് സഹായകരമാകില്ല.
- എം.സുരേഷ്ബാബു.
