ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി സുരക്ഷാവിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള 57-ാമത് ഡയറക്ടർ ജനറൽ തല സമ്മേളനം എട്ടു മുതൽ 11 വരെ ഡൽഹിയിൽ നടക്കും. ഇന്ത്യയുടെ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) യും ബോർഡർ ഗാർഡ് ബംഗ്ലാദേ (ബിജിബി) ശും തമ്മിലാണു ചർച്ചകളെന്ന് ബിഎസ്എഫ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ബിഎസ്എഫ് ഡയറക്ടർ ജനറൽ പ്രവീൺ കുമാർ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കും. മേജർ ജനറൽ മുഹമ്മദ് അഷ്റഫുസാമാൻ സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗ്ലാദേശിനെ പ്രതിനിധീകരിക്കുക.
ബംഗ്ലാദേശുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന പശ്ചിമ ബംഗാളിൽ പുതിയ ബിജെപി സർക്കാർ അധികാരമേറ്റ ശേഷമുള്ള ഇരു സേനകളുടെയും ആദ്യ കൂടിക്കാഴ്ച കൂടിയാണിത്.
ബംഗ്ലാദേശ് പൗരന്മാർ ബിഎസ്എഫ് ജവാന്മാർക്കും ഇന്ത്യൻ പൗരന്മാർക്കുംനേരേ നടത്തുന്ന ആക്രമണങ്ങൾ തടയുക, അതിർത്തി വഴിയുള്ള കള്ളക്കടത്തും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുക, ബംഗ്ലാദേശി കുറ്റവാളികൾ ഇന്ത്യയിലേക്കു കടക്കുന്നതു തടയുക, അതിർത്തിയിലെ വേലി തകർക്കാനുള്ള ശ്രമങ്ങൾക്കു തടയിടുക, ബംഗ്ലാദേശിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വിമത ഗ്രൂപ്പുകൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുക എന്നിവയാണു പ്രധാന ചർച്ചാ വിഷയങ്ങൾ.
ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിനുള്ള നടപടികളും അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട മറ്റു സുപ്രധാന കാര്യങ്ങളും നാലു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നും ബിഎസ്എഫ് വ്യക്തമാക്കി.
