പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല! പെൺകുട്ടിയുടെ മുറിയുടെ വാതിലിൽ ആരോ തട്ടിവിളിച്ചതാണ്; വിവാദ പരാമർശത്തിൽ വിശദീകരണവുമായി രേവതി

കൊച്ചി: താരസംഘടനയായ “അമ്മ’യ്ക്കെതിരെ നടത്തിയ വാർത്താ സമ്മേളനത്തിനിടെ ഉണ്ടായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി നടി രേവതി രംഗത്ത്. സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്നതിനാണ് 17 വയസുള്ള പെൺകുട്ടിയെ ഭയചകിതയാക്കിയ സംഭവം താൻ വിവരിച്ചത്.

അതേസമയം പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല. രാത്രി പെൺകുട്ടിയുടെ മുറിയുടെ വാതിലിൽ ആരോ തട്ടിവിളിച്ചതാണ്. ഇത് കേട്ട് ഭയന്നാണ് അവൾ തന്‍റെ അരികിലെത്തിയതെന്നും രേവതി വ്യക്തമാക്കി.

26 വർഷം മുൻപ് നടന്ന സംഭവം ഇപ്പോൾ പ്രസക്തമാണ് എന്ന് തോന്നിയതിനാലാണ് വാർത്താ സമ്മേളനത്തിൽ ഇതേക്കുറിച്ച് സൂചിപ്പിച്ചത്. എന്നാൽ ഇത് ഒന്നര വർഷം മുൻപ് നടന്ന സംഭവമാണെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്.

ഇത് തെറ്റാണെന്നും അവർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ഇതേക്കുറിച്ച് തുറന്ന് പറയാൻ ധൈര്യമില്ലാതിരുന്നതിനാലാണ് പറയാഞ്ഞതെന്നും അവർ വ്യക്തമാക്കി.

ശനിയാഴ്ച അമ്മയ്ക്കെതിരെ നടത്തിയ വാർത്താ സമ്മളേനത്തിനിടെ രേവതി നടത്തിയ ഈ പരാമർ‌ശം ഏറെ ചർച്ചയായിരുന്നു. രേവതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നും അന്വേഷണം നടത്തണമെന്നും സംവിധായകൻ ബൈജു കൊട്ടാരക്കര ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രേവതി തന്‍റെ പരാമർശത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.

Related posts