ന്യൂഡൽഹി: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണിനു പുതിയ മാനങ്ങളും ഉണര്‍വും നല്കിയ സൈന നേഹ്വാള് വിരമിക്കല്‍ പ്രഖ്യാപിച്ചു. മുപ്പത്തിയഞ്ചാം വയസിലാണ് വിരമിക്കൽ പ്രഖ്യാപനം. കടുത്ത മുട്ടുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് കളം വിടുന്നതെന്ന് താരം.
കഴിഞ്ഞ രണ്ട് വർഷമായി കടുത്ത മുട്ടുവേദനയെത്തുടർന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സൈന. കഠിനമായ ശാരീരിക പരിശീലനങ്ങൾ താങ്ങാൻ തന്റെ ശരീരത്തിന് ഇനി കഴിയില്ലെന്ന് താരം ഒരു പോഡ്കാസ്റ്റിലൂടെ വ്യക്തമാക്കി.
2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈന, ബാഡ്മിന്റണിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ്.
2023 ല്‍ സിംഗപ്പുര്‍ ഓപ്പണിലാണ് സൈന അവസാനമായി മല്‍സരിക്കാനിറങ്ങിയത്. 2016-ലെ റിയോ ഒളിമ്പിക്സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറിൽ വലിയ ആഘാതമായത്.
അതിനുശേഷം 2017-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018-ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് പരിക്ക് വില്ലനാകുകയായിരുന്നു.
‘രണ്ടു വര്‍ഷത്തോളമായി കളി നിര്‍ത്തിയിട്ട്. കളിയിലേക്ക് ഞാന്‍ എന്റേതായ സമയത്ത് വന്നു, എന്റേതായ സമയത്ത് അവസാനിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ വേണമെന്ന് കരുതുന്നില്ല. കളിക്കാന്‍ ഇനി കഴിയില്ലെന്ന് നിങ്ങള്‍ക്ക് മനസിലാകുന്ന സമയമുണ്ട്. അതാണിത്’– സൈന വ്യക്തമാക്കി.
