പ്രിയനന്ദനനെ അതിഥിയായി ക്ഷണിച്ചതിനെത്തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കേരളാക്ലബ് വളഞ്ഞു ! അയ്യപ്പനെ പുളിച്ച തെറിവിളിച്ച സംവിധായകനെതിരേ രോക്ഷപ്രകടനം കടുത്തപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കാതെ സംവിധായകന്‍ മുങ്ങി…

ന്യൂഡല്‍ഹി: അയ്യപ്പനെ പച്ച തെറിവിളിച്ച് സംവിധായകന്‍ പ്രിയനന്ദനന് മേല്‍ അയ്യപ്പഭക്തര്‍ ചാണകവെള്ളം ഒഴിച്ചത് അടുത്തിടെയാണ്. ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്നായിരുന്നു ഈ പ്രതിഷേധം. എന്നാല്‍ ഇതുകൊണ്ടൊന്നും ഭക്തരുടെ രോഷം അടങ്ങുന്ന മട്ടില്ല.

പ്രിയനന്ദനെ അതിഥിയായ ക്ഷണിച്ച ഡല്‍ഹിയിലെ പരിപാടിയും അലങ്കോലമാക്കി കൊണ്ട് പ്രതിഷേധിച്ചത് സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. കേരള ക്ലബ്ബിലെ സാഹിതീസഖ്യത്തില്‍ വെള്ളിയാഴ്ച വൈകീട്ട് പ്രിയനന്ദനനുമായി അഭിമുഖം നടത്താനിരിക്കെയാണ് അയ്യപ്പഭക്തരായ സംഘപരിവാറുകാര്‍ പ്രതിഷേധിക്കാന്‍ എത്തിയത്. കേരള ക്ലബ്ബ് ഹാളില്‍ പ്രദര്‍ശിപ്പിച്ച ചില കാര്‍ട്ടൂണുകള്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് നശിപ്പിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത സംഘാടകര്‍ക്ക് നേരെ കൈയേറ്റശ്രമവും ഉണ്ടായി. പ്രിയനന്ദനെ അതിഥിയായി ക്ഷണിച്ച പരിപാടിയില്‍ പ്രതിഷേധം ഭയന്ന് അദ്ദേഹം തന്നെ മാറി നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതിഷേധം അരങ്ങേറിയത്. പ്രിയനന്ദനന്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് കേരള ക്ലബ്ബ് ജോ. സെക്രട്ടറി എം. രവീന്ദ്രന്‍ സദസ്സിനെ അറിയിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ ഹാളില്‍ കൂടിനിന്ന് ശരണം വിളിച്ച് പ്രതിഷേധം തുടര്‍ന്നു.

‘സൈലന്‍സര്‍’ എന്ന പുതിയ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെത്തിയതായിരുന്നു പ്രിയനന്ദനന്‍. ഇതിനിടെയാണ് അദ്ദഹത്തെ സംവാദനത്തിനായി ക്ഷണിച്ചത്. തലസ്ഥാനത്തെത്തുന്ന സാഹിത്യ-സാംസ്‌കാരിക നായകരുമായി കേരള ക്ലബ്ബ് സാഹിതീസഖ്യത്തില്‍ പതിവായി സംവാദം സംഘടിപ്പിക്കാറുണ്ട്. ഇന്നലെ വെകീട്ട് ആറരയ്ക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. പ്രിയനന്ദന്‍ എത്തുമെന്ന് അറിഞ്ഞതോടെ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനകളും ഉണ്ടായിരുന്നു. അഞ്ചരമുതല്‍ ക്ലബ്ബിലും പരിസരത്തും സംഘപരിവാറുകാര്‍ തമ്പടിച്ചുതുടങ്ങി. പ്രിയനന്ദനന്‍ എത്തിയില്ലെങ്കിലും സംഘാടകര്‍ സംവാദം തുടങ്ങി. വൈകിയതിനാല്‍ പ്രിയനന്ദനന്‍ എത്താനിടയില്ലെന്ന് അറിയിച്ചു.

ഇതോടെ പ്രിയനന്ദനെ കാത്തിരുന്നവര്‍ സംഘാടകരുടെ നിലപാടില്‍ പ്രതിഷേധിച്ചു രംഗത്തെത്തി. ഹിന്ദുവിശ്വാസികളെ മുറിവേല്‍പ്പിച്ച പ്രിയനന്ദനനെപ്പോലെ ഒരാളുമായി കേരള ക്ലബ്ബില്‍ സംവാദം സംഘടിപ്പിച്ചത് ശരിയായില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പ്രിയനന്ദനന്‍ എത്തിയാല്‍ കൈകാര്യം ചെയ്യുമെന്നും ഭീഷണിമുഴക്കി. പ്രതിഷേധവുമായി അവര്‍ വേദിയില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ ഭാരവാഹികളില്‍ ചിലര്‍ തടഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോടും ചിലര്‍ കയര്‍ത്തുസംസാരിച്ചു. അരമണിക്കൂറിലേറെ ഭീഷണി മുഴക്കിയശേഷം ഇനിയും ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചാല്‍ ചോദ്യംചെയ്യുമെന്നു പ്രഖ്യാപിച്ച് സംഘം പിരിഞ്ഞുപോവുകയും ചെയ്തു.

പിന്നീട് ഇതേപ്പറ്റി പ്രിയനന്ദനന്‍ പ്രതികരിച്ചതിങ്ങനെ… രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ഇടയില്‍ മനുഷ്യത്വം മറന്നുപോവുന്നതാണ് ഇത്തരം സംഭവങ്ങള്‍. ഇതൊരു നല്ല പ്രവണതയാണെന്ന് തോന്നുന്നില്ലെന്നും പ്രിയനന്ദനന്‍ പറഞ്ഞു. ”ഞാനൊരിക്കലും ഇന്ത്യയുടെ വൈവിധ്യത്തെയും ആചാരങ്ങളെയും ചോദ്യംചെയ്തിട്ടില്ല. അന്ധവിശ്വാസത്തിനെതിരേ ചില പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. അതില്‍ ഭാഷാപരമായി സംഭവിച്ചിട്ടുള്ള തെറ്റ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഞാനൊരു രാഷ്ട്രീയപ്രവര്‍ത്തകനല്ല. എനിക്ക് വോട്ടുകച്ചവടത്തിന്റെ ആവശ്യവുമില്ല. എന്റെ കലാസൃഷ്ടികളില്‍ പല സിനിമകളും നിഷ്പക്ഷമായ നിലപാടു പ്രകടിപ്പിക്കുന്നതാണ്.”സംഭവം തനിക്ക് കടുത്ത നിരാശയാണുണ്ടാക്കിയതെന്നും സംവിധായകന്‍ പറഞ്ഞു.

Related posts