എന്തെങ്കിലും പറയുകയോ പ്രതികരിക്കുകയോ ചെയ്താല്‍ വീട്ടിലിരിക്കേണ്ടി വരും! അഭിനയം അല്ലാതെ വേറെ തൊഴില്‍ അറിയുകയുമില്ല; മലയാള സിനിമയിലെ ചില പ്രവണതകളെക്കുറിച്ച് നടി സീമ ജി നായര്‍ വെളിപ്പെടുത്തുന്നു

മലയാള സിനിമ നിലവില്‍ നിരവധി പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് സിനിമയിലെ സ്ത്രീകള്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനുശേഷം മലയാളത്തില്‍ നിന്നുള്‍പ്പെടെ നിരവധി നടിമാര്‍ തങ്ങള്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നതായി വെളിപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന ചില പ്രവണതകളെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി സീമ ജി നായര്‍ രംഗത്തെത്തിയിരിക്കുന്നു. ഒരു ഓണ്‍ലൈന്‍ സൈറ്റിനോട് സംസാരിക്കവെയാണ് സീമ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സീമയുടെ വാക്കുകള്‍ ഇങ്ങനെ…

വേഷം ഉണ്ട് എന്നു പറഞ്ഞ് വിളിക്കുകയും സിനിമ തുടങ്ങുമ്പോള്‍ വേറെ ആളെ കൊണ്ട് അഭിനയിപ്പിക്കുകയും ചെയ്യുന്ന പ്രവണത മലയാള സിനിമയില്‍ കൂടുതലാണ്. അടുത്തകാലത്തു ചില ഓഫറുകള്‍ വന്നിരുന്നു. ഡേറ്റും നല്‍കി ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ പുറത്തായി. വിഷമം തോന്നി. പരാതിപ്പെടാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല. എന്തെങ്കിലും പറയുകയോ പ്രതികരിക്കുകയോ ചെയ്താല്‍ വീട്ടില്‍ ഇരിക്കേണ്ടിവരും. എല്ലാം സഹിക്കുകയാണ്. അഭിനയം അല്ലാതെ വേറെ തൊഴില്‍ അറിയില്ല. ബാങ്ക് ബാലന്‍സോ വസ്തുക്കളോ ഉണ്ടായിരുന്നുവെങ്കില്‍ പ്രതികരിച്ചേനെ. എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ ആരും വിളിക്കില്ല. ഇത്തരം പ്രശ്നങ്ങള്‍ കണ്ടില്ല എന്നു നടിച്ചു ജീവിക്കുന്ന ധാരാളം പേര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്.

അമ്മ നാടക നടിയായിരുന്നു. അമ്മയില്‍ നിന്നാണ് എനിക്ക് അഭിനയ വാസന ലഭിച്ചത്. പതിനേഴാം വയസ്സു മുതല്‍ ഞാന്‍ അഭിനയം തുടങ്ങിയതാണ്. കുടുംബത്തിനു എത്ര തന്നെ പ്രാധാന്യം കൊടുക്കുന്നുവോ അത്ര തന്നെ പ്രാധാന്യം അമ്മ അഭിനയത്തിനും കൊടുത്തിരുന്നു. അതുപോലെ തന്നെയാണ് ഞാനും. നാടകത്തിന്റെ തട്ടില്‍ കിടന്ന് മരിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്റെ മകന്‍ കുഞ്ഞായിരുന്നപ്പോള്‍ ഹാര്‍ട്ടിനു ഓപ്പറേഷന്‍ വേണ്ടി വന്നു. ആശുപത്രിക്കിടക്കയില്‍ മോന്‍ കിടക്കുമ്പോഴും ചെയ്യുന്ന തൊഴിലിനോടുളള ആത്മാര്‍ഥത കൈവിട്ടില്ല.

ഞാന്‍ അഭിനയിക്കാന്‍ പോയി. ഓരോ സീന്‍ കഴിയുമ്പോഴും ചെറായില്‍ നിന്ന് അമൃത ആശുപത്രിയിലേക്ക് ഓടിയെത്തും. കുറച്ച് സമയം അവനോടൊപ്പം ചിലവഴിക്കും. അന്നവനു നാലുവയസ്സേയുളളൂ. അമ്മയുടെ സാമീപ്യം പൂര്‍ണ്ണമായും ആഗ്രഹിക്കുന്ന സമയം. കുഞ്ഞിനോടൊപ്പം മുഴുവന്‍ സമയം ചിലവഴിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ടെങ്കിലും അത് സാധിച്ചില്ല.

അവന്റെ ചെറിയ ചെറിയ പിടിവാശികളും കുസൃതികളും കാണുമ്പോള്‍ എന്റെ ഉളള് പിടഞ്ഞിട്ടുണ്ട്. ഡോക്ടറോടും, നഴ്‌സുമ്മാരോടും പറഞ്ഞിട്ട് ചേച്ചിമാരെ ഏല്പ്പിച്ച് ഞാന്‍ വീണ്ടും ഷൂട്ടിനു പോകും. നെഞ്ചുപൊട്ടുന്ന വേദനയോടെ ക്യാമറയ്ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഉളളിലെ വിഷമം മുഖത്തു വരാതിരിക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്.

 

Related posts