ദക്ഷിണേന്ത്യയിലെ ഒരു ഗവര്‍ണര്‍ക്കെതിരേ ഗുരുതരമായ ലൈംഗിക പീഡനാരോപണം;ഗവര്‍ണര്‍ക്കെതിരേ കേന്ദ്രം ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല; ആരോപണ വിധേയന്‍ രാഷ്ട്രീയ കലുഷിതമായ സംസ്ഥാനത്തെ ഗവര്‍ണര്‍ എന്നു സൂചന…

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒരു ഗവര്‍ണര്‍ക്കെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണം. ഇതു സംബന്ധിച്ച പരാതി ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചു. പരാതിയിയുടെ നിജസ്ഥിതി പരിശോധിക്കുകയാണ്. രാജ്ഭവനിലെ വനിതാ ജീവനക്കാരോടു ഗവര്‍ണര്‍ അപമര്യാദയായി പെരുമാറിയെന്നാണു പരാതി. അതേസമയം, ഗവര്‍ണര്‍ ആരാണെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടില്ലെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആരോപണങ്ങള്‍ കേന്ദ്രം ഗൗരവമായാണു കാണുന്നതെന്നും തെളിവുണ്ടോയെന്നു പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയെന്നും മന്ത്രാലയത്തോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ആരോപണം തെളിഞ്ഞാല്‍ ഉടന്‍തന്നെ രാജിവയ്ക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടും. നേരത്തേ, മേഘാലയ ഗവര്‍ണറായിരുന്ന വി.ഷണ്‍മുഖനാഥന് എതിരെ സമാന ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തോടു രാജിവച്ചുപോകാന്‍ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഷണ്‍മുഖനാഥനെതിരേ പരാതി ലഭിച്ചത്. ആരോപണം സത്യമെന്നു തെളിഞ്ഞതിനെത്തുടര്‍ന്നായിരുന്നു നടപടി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി.തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണറായിരിക്കെ 2009ല്‍ സമാന ആരോപണം ഉയര്‍ന്നിരുന്നു. ആദ്യം രാജിവയ്ക്കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീടു സ്ഥാനമൊഴിയുകയായിരുന്നു. അതേസമയം, ആരോപണവിധേയനായ ഗവര്‍ണര്‍ക്കു കേന്ദ്രം നോട്ടിസ് അയച്ചിട്ടില്ലെന്നാണു വിവരം. രാഷ്ട്രീയമായി കലുഷിതമായിക്കിടക്കുന്ന സംസ്ഥാനത്തെ ഗവര്‍ണര്‍ക്കെതിരെയുണ്ടാകുന്ന ആരോപണത്തില്‍ കേന്ദ്രത്തിനു വളരെയേറെ ആശങ്കയുണ്ട്. ഷണ്‍മുഖനാഥന്റെ സംഭവത്തില്‍ രാജ്ഭവനിലെ 100ല്‍ അധികം ജീവനക്കാരാണു രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിക്കു പരാതി അയച്ചത്.

 

Related posts