എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: തലസ്ഥാനജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നഷ്ടമായ നാലു സീറ്റുകൾ തിരിച്ചുപിടിക്കാൻ തന്ത്രങ്ങളൊരുക്കി സിപിഎം ജില്ലാ നേതൃത്വം.സംസ്ഥാന നേതൃത്വത്തിന്റെ മേൽനോട്ടത്തിലാണ് തന്ത്രങ്ങൾ മെനയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ നാലു സീറ്റുകളിൽ കോൺഗ്രസ് മൂന്നു സീറ്റുകളും ബിജെപി ഒരു സീറ്റും നേടിയിരുന്നു.
അരുവിക്കര, തിരുവനന്തപുരം,കോവളം സീറ്റുകളാണ് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത്. നേമത്ത് ബിജെപി ജയിച്ചു.ഇത്തവണ നഷ്ടമായ സീറ്റുകൾ എങ്ങനെയും തിരികെ പിടിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി തലസ്ഥാനജില്ലയിൽ ഒരു വനിതാ സ്ഥാനാർഥി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്.
കീഴ്ഘടകങ്ങളിൽ നിന്നും ഈ ആവശ്യം ശക്തമായതോടെ സിപിഎം ഇക്കാര്യം പരിഗണിക്കുന്നുണ്ട്.പരിഗണിക്കപ്പെടുന്നവരിൽ പ്രമുഖയാണ് നിലവിലെ കൂത്തുപറമ്പ് എംഎൽഎയും ആരോഗ്യ മന്ത്രിയുമായ കെ. കെ ശൈലജ.
ശൈലജയെ ഇറക്കും
കെ.കെ ശൈലജയെ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള ആലോചന നടക്കുന്നുണ്ട്.ആരോഗ്യ രംഗത്തെ പ്രവർത്തനം കൊണ്ട് പ്രശംസ നേടിയത് കെ.കെ ശൈലജയ്ക്ക് മുതൽക്കൂട്ടാകുമെന്നു ജില്ലാ നേതൃത്വം കരുതുന്നു. ഇക്കാര്യത്തിൽ ഘടകകക്ഷികളും സിപിഎമ്മിനെ പിന്തുണ അറിയിച്ചിട്ടുണ്ട്.
വി. എസ് ശിവകുമാറിന്റെ സിറ്റിംഗ് സീറ്റാണ് തിരുവനന്തപുരം മണ്ഡലം. ഇവിടെ കെ.കെ. ശൈലജയ്ക്ക് വിജയ സാധ്യതയുണ്ടെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.തിരുവനന്തപുരം സീറ്റിൽ എൽഡിഎഫിൽ ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവാണ് കഴിഞ്ഞ തവണ മത്സരിച്ചത്.
അരുവിക്കരയിലും മത്സരം
മൂന്നു പതിറ്റാണ്ടിലേറെയായി കോൺഗ്രസ് വിജയിച്ചു കൊണ്ടിരിക്കുന്ന അരുവിക്കര സീറ്റ് ഇത്തവണ എങ്ങനെയും തിരികെ പിടിക്കാനുറച്ചാണ് സിപിഎമ്മിന്റെ പ്രവർത്തനം.കെ.കെ. ശൈലജയെ അരുവിക്കരയിലേക്കും പരിഗണിക്കണമെന്ന ആവശ്യം കീഴ്ഘടകങ്ങളിൽനിന്ന് ഉയർത്തിയിട്ടുണ്ട്.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം, എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ഷിജു ഖാൻ എന്നിവരെയും മണ്ഡലത്തിലേക്കു പരിഗണിക്കുന്നുണ്ട്.തലസ്ഥാന ജില്ലയിലെ മണ്ഡലങ്ങളിൽ വിജയസാധ്യത ഉള്ള സ്ഥാനാർഥികളുടെ ലിസ്റ്റ് നേരത്തെ തന്നെ കീഴ്ഘടകങ്ങളോടു ജില്ലാ കമ്മിറ്റി തേടിയിരുന്നു.
നഷ്ടമായ സീറ്റുകളിലെല്ലാം കരുത്തരായ സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കണമെന്നാണ് കീഴ്ഘടകങ്ങൾ ജില്ലാ നേതൃത്വത്തിനു മുന്നിൽ വച്ചിരിക്കുന്ന ആവശ്യം.
നേമത്തും നോട്ടം
കൂത്തുപറമ്പ് സീറ്റിൽ നിന്നാണ് കെ.കെ.ശൈലജ ജയിച്ചത്. ഇത്തവണ ഈ സീറ്റ് കെ.പി മോഹനന് നൽകണമെന്ന് എൽജെഡി ആവശ്യപ്പെട്ടിട്ടുണ്ട്. കൂത്തുപറമ്പ് സീറ്റ് എൽജെഡിക്ക് നൽകിയാൽ കെ.കെ ശൈലജയ്ക്ക് മറ്റൊരു മണ്ഡലം പരിഗണിക്കേണ്ടിവരും.
ബിജെപി വിജയിച്ച നേമം മണ്ഡലത്തിലേക്കും കെ.കെ.ശൈലജയെ പരിഗണിക്കുന്നുണ്ട്.സ്ഥാനാർഥികളെ സംബന്ധിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർഥിനിർണയം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
യുഡിഎഫ് ആകട്ടെ സിറ്റിംഗ് സീറ്റുകൾ നിലവിലുള്ള എംഎൽഎമാർക്ക് തന്നെ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ബിജെപി തങ്ങളുടെ കൈവശമുള്ള നേമം സീറ്റിൽ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.