പൂര്‍ണ ഗര്‍ഭിണിയായ ഷംന ആശുപത്രിയില്‍ നിന്ന് പോയത് എങ്ങോട്ട്, ഉത്തരം കിട്ടാതെ ആ ഫോണ്‍കോള്‍, ഞാന്‍ സേഫ് ആണ് പേടിക്കേണ്ടതില്ലെന്ന് ഷംന പറഞ്ഞത് ആരോട്? അടിമുടി ദുരൂഹതയുമായി വര്‍ക്കലയിലെ കാണാതാകല്‍

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ അടിമുടി ദുരൂഹത. കിളിമാനൂര്‍ സ്വദേശി ഷംനയെയാണു കഴിഞ്ഞദിവസം കാണാതായത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ ആശുപത്രിയില്‍ പരിശോധനയ്ക്കായി പ്രവേശിച്ചതാണ് ഷംന. തുടര്‍ന്ന് ഇവരെ കാണാതാവുകയായിരുന്നു. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വര്‍ക്കല സ്വദേശി അന്‍ഷാദിന്റെ ഭാര്യയാണ് ഷംന. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷണത്തില്‍ ഷംന തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്കും തമിഴ്‌നാട്ടിലേക്കുമൊക്കെ യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അതിനിടെ യുവതി ഒരു സ്ത്രീയുടെ ഫോണിലേക്ക് വിളിച്ചതായും സൈബര്‍ സെല്ലിനു വിവരം ലഭിച്ചിട്ടുണ്ട്.

ഷംന തിരുവനന്തപുരത്തു നിന്നും ചെന്നൈ മെയിലില്‍ കയറിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് എത്തിയപ്പോള്‍ ഷംനയെ കണ്ടതായി ടിടിഇയും പോലീസിനെ അറിയിച്ചു. ആലപ്പുഴയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഇറങ്ങിയതായും ടിടിഇയുടെ മൊഴിയില്‍ പറയുന്നു. ഇതോടെ തിരച്ചില്‍ ആലപ്പുഴയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ടിടിഇയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷംനയ്ക്കായുള്ള തിരച്ചില്‍ ആലപ്പുഴയിലേക്കും മാറ്റിയിട്ടുണ്ട്. ഷംനയെകണ്ടെത്താന്‍വേണ്ടി പരസ്യവും പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരുടെ പ്രസവതിയതി അടുത്തോ എന്നും പോലീസിന് സംശയമുണ്ട്. പ്രസവ തിയതി അടുത്തെന്ന് ഷംന തന്നെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഡ്മിറ്റാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

അതേസമയം സംഭവദിവസം വൈകിട്ട് 5.15: ഷംനയുടെ ഫോണില്‍നിന്ന് ഭര്‍ത്താവിന്റെ മൊബൈലിലേക്കു വിളി വന്നിരുന്നു. അന്‍ഷാദ് ഫോണെടുത്തെങ്കിലും മറുപടിയൊന്നുമില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ കോള്‍ കട്ടായി. വൈകിട്ട് 5.30: ബന്ധുവായ സ്ത്രീയുടെ മൊബൈലിലേക്കു ഷംനയുടെ ഫോണില്‍നിന്നു വിളി. ‘ഞാന്‍ സേഫാണ്, പേടിക്കേണ്ട’. ഇതുമാത്രം പറഞ്ഞ് കോള്‍ കട്ടായി. ഇതോടെ പോലീസ് മൊബൈല്‍ ടവര്‍ നിരീക്ഷിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് പോലീസ്.

Related posts