കൊച്ചി: പശ്ചിമേഷ്യൻ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം താറുമാറായതോടെ കൊച്ചിയിലേക്കുള്ള വിനോദസഞ്ചാര കപ്പലുകളുടെ വരവില്‍ വന്‍ ഇടിവ്. 2024-25 സാമ്പത്തികവര്‍ഷത്തില്‍ 42 വിനോദസഞ്ചാര കപ്പലുകള്‍ കൊച്ചി തുറമുഖത്ത് എത്തിയെങ്കില്‍ 2025-26 വര്‍ഷത്തില്‍ ഇത് 29 ആയി കുറഞ്ഞു. 31 ശതമാനത്തിലേറെ ഇടിവുണ്ടായെന്നാണു കണക്ക്.
വിനോദസഞ്ചാര കപ്പലുകളുടെ വരവ് കുറഞ്ഞതോടെ കൊച്ചി, ആലപ്പുഴ, മൂന്നാര്‍ ഉള്‍പ്പടെയുള്ള മേഖലകളിലെ വിനോദസഞ്ചാരത്ത ഇതു പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.മൂന്നു ദിവസം മുന്‍പ് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ കൊച്ചിയില്‍ എത്തിയ 29 ക്രൂയിസ് കപ്പലുകളില്‍ 13 എണ്ണം വിദേശ കപ്പലുകളും 16 എണ്ണം ദേശീയ സര്‍വീസുകളുമായിരുന്നു. ഫെബ്രുവരി നാലിന് 2,114 യാത്രക്കാരുമായി എത്തിയ മാള്‍ട്ടയുടെ എംവി സെലിബ്രിട്ടി മില്ലേനിയമാണു കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ യാത്രക്കാരുമായി കൊച്ചി തുറമുഖത്തെത്തിയ ആഡംബര കപ്പല്‍.
കഴിഞ്ഞവർഷം വളർച്ച
കോവിഡ് ആഗോളതലത്തില്‍ വിനോദസഞ്ചാര മേഖലയിലുണ്ടാക്കിയ ആഘാതത്തില്‍നിന്ന് ഉണര്വുണ്ടായശേഷം ക്രൂയിസ് ടൂറിസത്തില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2024-25. കൊച്ചിയിലും അതിന്റെ പ്രതിഫലനമുണ്ടായി. അതിനാലാണ് ഒരു വര്‍ഷത്തിനിടെ 42 കപ്പലുകള്‍ കൊച്ചിയിലെത്തിയത്.
എന്നാല്‍, യൂറോപ്പില്‍നിന്ന് ഏഷ്യയിലേക്കുള്ള കപ്പല്‍യാത്രയ്ക്കു പ്രധാനമായി ആശ്രയിക്കുന്ന സൂയസ് കനാല്‍-ചെങ്കടല്‍ പാതയിലെ സംഘര്‍ഷം കനത്തതോടെ അമേരിക്കയിലും യൂറോപ്പിലുമുള്ള പ്രമുഖ ക്രൂയിസ് കമ്പനികള്‍ ഈ വഴിയുള്ള യാത്ര ഉപേക്ഷിച്ച് കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റിയുള്ള ദൈര്‍ഘ്യമുള്ള പാത തെരഞ്ഞെടുക്കുകയായിരുന്നു.
ആയിരക്കണക്കിനു മൈല്‍ അധിക ദൂരം സഞ്ചരിക്കേണ്ടിവരുന്നത് സര്‍വീസ് ലാഭകരമല്ലാതാക്കി. ഇതോടെ പല കമ്പനികളും ദുബായ്-സിംഗപ്പുര്‍ ക്രൂയിസ് യാത്രകള്‍ റദ്ദാക്കുകയോ ചുരുക്കുകയോ ചെയ്തു. ചിലതു സമയക്രമം പാലിക്കാന്‍ കൊച്ചിപോലുള്ള ദക്ഷിണേഷ്യന്‍ തുറമുഖങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.
തൊഴിലവസരം കുറഞ്ഞു
കൊച്ചിയിലേക്കു വിനോദസഞ്ചാര കപ്പലുകള്‍ വരുമ്പോള്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടാക്സി ഡ്രൈവര്‍മാര്‍ തുടങ്ങി 500 പേര്‍ക്കുവരെ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നാണു കണക്ക്. ഫോര്‍ട്ട് കൊച്ചി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ചെറുകിട വ്യാപാരികളെയും വിദേശ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞത് ബാധിച്ചിട്ടുണ്ട്.
സുരക്ഷാസാഹചര്യം മെച്ചപ്പെട്ടാല്‍ അടുത്ത സീസണുകളില്‍ വിനോദസഞ്ചാര കപ്പലുകള്‍ കൂടുതലായി എത്തുമെന്ന പ്രതീക്ഷയിലാണു കൊച്ചിന് പോര്‍ട്ട് അധികൃതര്‍. പുതിയ ക്രൂയിസ് റൂട്ടുകള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളും തുടരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
