ഹരിപ്പാട്: സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ പൂർണമായും നിലച്ചെന്നും ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയാണെന്നും രമേശ് ചെന്നിത്തല. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് മത്സ്യത്തൊഴിലാളി സംഘടനകൾ തൃക്കുന്നപ്പുഴ മതുക്കൽ തീരത്ത് സംഘടിപ്പിച്ച മത്സ്യതൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിക്ക് മത്സ്യം കഴിക്കാനറിയാം, ദുരിതമറിയില്ല
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഫിഷറീസ് മന്ത്രിക്ക് തികഞ്ഞ അനാസ്ഥയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത മന്ത്രിയാണ് ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഭരണഘടനയെ പോലും ബഹുമാനിക്കാത്ത ഇവർക്ക് മത്സ്യം കഴിക്കാനല്ലാതെ മത്സ്യതൊഴിലാളികളുടെ ദുരിതം കാണാൻ കഴിയുന്നില്ല, അദ്ദേഹം പറഞ്ഞു.
സുനാമി മേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ച് പത്തുതവണ കത്തുനൽകിയിട്ടും മന്ത്രി ഇടപെട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ മത്സ്യമേഖലയിലെ പ്രതിസന്ധികൾക്ക് സമയബന്ധിതമായി പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.
തൃക്കുന്നപ്പുഴ പാലം:വീഴ്ച സർക്കാരിന്റേത്
തൃക്കുന്നപ്പുഴ പാലത്തിന്റെ നിർമാണം വൈകുന്നത് സംസ്ഥാന സർക്കാരിന്റെ കടുത്ത വീഴ്ചയാണ്. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾ പോലും നടപ്പിലാക്കാൻ സാധിക്കാത്തത് മിനിറ്റ്സിൽ ഒപ്പിടാൻ അദ്ദേഹം തയ്യാറാകാത്തതിനാലാണെന്ന് ചെന്നിത്തല വിമർശിച്ചു. ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
